പൗരത്വ ഭേദഗതിക്കെതിരായ സമരത്തിലെ വിവാദ പരാമർശം; നെല്ലൈ കണ്ണൻ അറസ്റ്റിൽ
പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും വധിക്കണമെന്ന ആഹ്വാനമായിരുന്നു കണ്ണൻ്റെ പ്രസംഗം എന്ന് കാട്ടി ബിജെപി പ്രവർത്തകർ നൽകിയ കേസിലാണ് നടപടി.
ചെന്നൈ: തമിഴ് സാംസ്കാരിക പ്രവർത്തകൻ നെല്ലൈ കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലെ വിവാദ പരാമർശത്തിലാണ് അറസ്റ്റ്. പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും വധിക്കണമെന്ന ആഹ്വാനമായിരുന്നു കണ്ണൻ്റെ പ്രസംഗം എന്ന് കാട്ടി ബിജെപി പ്രവർത്തകർ നൽകിയ കേസിലാണ് നടപടി.
നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എന്നിവരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചെന്നൈ മറീന ബീച്ചിലാണ് സമരം നടത്തിയത്. മറീന ബീച്ചില്‍ പ്രക്ഷോഭം നടത്താന്‍ അനുമതി വാങ്ങിയില്ലെന്നും അതുകൊണ്ടാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് അറിയിച്ചു.
എല്‍ ഗണേഷന്‍, സി പി രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കളും കസ്റ്റഡിയിലാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസാരിച്ചപ്പോഴാണ് മോദി, അമിത് ഷാ എന്നിവര്‍ക്കെതിരെ നെല്ലൈ കണ്ണന്‍ വിമര്‍ശനമുന്നയിച്ചത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.