ദേശീയ പതാകയേക്കാള്‍ തലപ്പൊക്കത്തില്‍ രാഹുലിന്‍റെ കട്ടൗട്ട്; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
ദേശീയ പതാകയേക്കാള്‍ തലപ്പൊക്കത്തിലാണ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ കട്ടൗട്ട് സ്ഥാപിച്ചതെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്.
ശ്രീനഗര്‍: ദേശീയ പതാകയേക്കാള്‍ തലപ്പൊക്കത്തില്‍ രാഹുല്‍ ഗാന്ധിയുടെ കട്ടൗട്ട് സ്ഥാപിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നു. ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ലാല്‍ ചൗക്കിലാണ് ദേശീയ പതാക ഉയര്‍ത്തിയത്. ഇതിന്‍റെ ദൃശ്യങ്ങളില്‍ ദേശീയ പതാകയുടെ പിന്നിലായി രാഹുല്‍ ഗാന്ധിയുടെ കൂറ്റൻ കട്ടൗട്ടും കാണാം.
ദേശീയ പതാകയേക്കാള്‍ തലപ്പൊക്കത്തിലാണ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ കട്ടൗട്ട് സ്ഥാപിച്ചതെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. രാജ്യത്തിന്‍റെ ദേശീയ പതാകയേക്കാള്‍ കോണ്‍ഗ്രസിന് വലുത് രാഹുല്‍ ഗാന്ധിയാണെന്നാണ് ഇത് കാണിക്കുന്നതെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം, കോൺഗ്രസിന് ദേശീയ തലത്തിൽ പുതിയ ഊർജം നൽകിയ ഭാരത് ജോഡോ നാളെയാണ് സമാപിക്കുന്നത്. പദയാത്ര ഇന്ന് അവസാനിച്ചു. പന്താ ചൗക്കിൽനിന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങിയ പദയാത്ര 12 മണിയോടെ ലാൽ ചൗക്കിൽ എത്തി. തുടര്‍ന്നാണ് രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയത്. ഇതിനിടെ ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ച 23 കക്ഷികളിൽ 13 കക്ഷികൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ജെഡിയു, ജെഡിഎസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം തുടങ്ങിയ കക്ഷികളാണ് വിട്ടു നിൽക്കുന്നത്. പ്രധാനമായും കേരള ഘടകത്തിന്റെ എതിർപ്പാണ് യാത്രയുടെ സമാപനത്തിൽ നിന്ന് സിപിഎം പങ്കെടുക്കാത്തതിലെ കാരണം. യാത്രയിൽ സിപിഎം പങ്കെടുക്കുന്നതിനെ കേരള ഘടകം ശക്തമായി എതിർത്തിരുന്നു. യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ അപമാനിച്ചുവെന്നാണ് വിമർശനം. എന്നാൽ, സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് സിപിഐ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.
ഭാരത് ജോഡോ യാത്രയിലെ പ്രതിപക്ഷ കക്ഷികളുടെ നിസഹകരണത്തിനെതിരെ കെ സി വേണുഗോപാല്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സിപിഐ പങ്കെടുക്കുന്ന യാത്രയിൽ സിപിഎം പങ്കെടുക്കാത്തത് ബിജെപിയെ എതിർക്കാനുള്ള മടി കൊണ്ടാണ്. പ്രതിപക്ഷ സഖ്യനീക്കവുമായി കോൺഗ്രസ് മുൻപോട്ട് പോകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം,സമാപന സമ്മേളനത്തിൽ 13 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും