രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യം പരിഗണിച്ച് രാത്രികാല ഷിഫ്റ്റുകളില്‍ ജോലി നല്‍കുന്നതടക്കം മാറ്റങ്ങളുമായാണ് പുതിയ കോഡുകള്‍ നിലവില്‍ വന്നത്

ദില്ലി: രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യം പരിഗണിച്ച് രാത്രികാല ഷിഫ്റ്റുകളില്‍ ജോലി നല്‍കുന്നതടക്കം മാറ്റങ്ങളുമായാണ് പുതിയ കോഡുകള്‍ നിലവില്‍ വന്നത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും സമ​ഗ്രമായ കേന്ദ്രീകൃത തൊഴിൽ പരിഷ്കാരമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുകൾ അവ​ഗണിച്ചാണ് കേന്ദ്രസർക്കാർ നടപടി. നേരത്തെയുള്ള 29 തൊഴിൽ നിയമങ്ങൾക്ക് പൊളിച്ചാണ് നാല് പുതിയ ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്. കോഡ് ഓൺ വേജസ്, ഇൻഡസ്ട്രിയൽ റിലേഷൻ കോഡ്, കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി, ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ് എന്നിവയാണ് ശൈത്യ കാല സമ്മേളനത്തിന് മുൻപ് നിർണ്ണായ നീക്കത്തിലൂടെ സർക്കാർ കൊണ്ടുവെന്ന ലേബർ കോഡുകൾ.

കരാർ ജീവനക്കാരുടെയും ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ ജോലി ചെയ്യുന്നവരുടേയുമടക്കം തൊഴിൽ സുരക്ഷയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പുതിയ നിയമപ്രകാരം നിയമന ഉത്തരവുകൾ നിർബന്ധമായും നൽകണം, ഇഎസ്ഐ, പിഎഫ് അടക്കം സാമൂഹിക സുരക്ഷാ കവറേജ്, മിനിമം വേതനം കൃത്യ സമയത്ത് നൽകണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. പല മേഖലകളിലും സ്ത്രീകള്‍ക്ക് രാത്രികാല ഷിഫ്റ്റ് അനുവദിക്കാത്ത രീതി മാറ്റി അവരുടെ താല്‍പര്യം പരിഗണിച്ച് ഖനി മേഖലിയിലടക്കം അവസരം ഉറപ്പാക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. രജിസ്ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കാന്‍ ഇന്ത്യയൊട്ടാകെ ഒരു രജിസ്ട്രേഷൻ മതിയാകുമെന്നും ലേബര്‍ കോഡ് നിര്‍ദ്ദേശിക്കുന്നു.

അതേസമയം രാജ്യവ്യാപക പണിമുടക്ക് അടക്കം സംഘടിപ്പിച്ച് പ്രതിപക്ഷം ഉയർത്തിയ കടുത്ത പ്രതിഷേധങ്ങൾ അവ​ഗണിച്ചാണ് കേന്ദ്രസർക്കാർ നടപടി. നിയമങ്ങൾ ലളിതമാക്കുന്നതിലൂടെ തൊഴിലാളികൾക്ക് അവശേഷിക്കുന്ന സംരക്ഷണ വ്യവസ്ഥകൾ കൂടി ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്നാണ് വിമർശനം. സംഘടിത മേഖലയിലെ വലിയ വിഭാ​ഗവും, അസംഘടിതമേഖലയിലുള്ളവർ പൂർണമായും നിയമത്തിന് പുറത്താകുമെന്നും, തൊഴിലുടമകൾ നിയമത്തെ ദുർവ്യാഖ്യാനം ചെയ്യുമെന്നും പ്രതിപക്ഷം വിമർശനം ഉയർത്തുന്നു.

YouTube video player