മാധ്യമപ്രവർത്തകരെ തടഞ്ഞ് വച്ചിരിക്കുന്നതിന് ന്യായീകരണങ്ങൾ ഇല്ലെന്ന് ധന്യ രാജേന്ദ്രൻ
ഇത്രയും നേരമായിട്ടും ആരും വാനിനടുത്തേക്ക് ചെല്ലുകയോ ഐഡി കാർഡുകൾ പരിശോധിച്ചിട്ടില്ല. അക്രഡിറ്റേഷൻ ഉണ്ടോ എന്നും ഇത് വരെ ആരും പരിശോധിച്ചിട്ടില്ല. 12.45 കഴിഞ്ഞതോടെ വാൻ ആശുപത്രി പരിസരത്ത് നിന്ന് മാറ്റി ഇപ്പോൾ അവർ എവിടെയാണെന്ന് അറിയില്ല.
തിരുവന്തപുരം: മംഗലപാപുരത്ത് മലയാളികളുൾപ്പെടെ മാധ്യമപ്രവർത്തകരെ തടഞ്ഞ് വച്ചിരിക്കുന്നതിൽ ന്യായീകരണങ്ങളില്ലെന്ന് വ്യക്തമാക്കി ന്യൂസ് മിനുട്ട് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ.
ധന്യ രാജേന്ദ്രൻ പറയുന്നത്.
12.45 വരെ മാധ്യമപ്രവർത്തകരെയെല്ലാം ഒരു വാനിലാണ് വച്ചിരുന്നത്. ഇവരെ പുറത്തിറങ്ങാൻ സമ്മതിച്ചിരുന്നില്ലെന്നാണ് എന്‍റെ അവിടെയുള്ള റിപ്പോർട്ടർ പറയുന്നത്. ഇവർക്ക് അക്രഡിറ്റേഷൻ കാർഡില്ലെന്ന് പറഞ്ഞതാണ് ഇവരെ വാനിനകത്തേക്ക് കയറ്റുന്നത്. സാധാരണക്കാർ മനസിലാക്കേണ്ട കാര്യം ചില സംസ്ഥാനങ്ങളിൽ ഒരു മാധ്യമസ്ഥാപനത്തിലെ അഞ്ച് മാധ്യമപ്രവർത്തകർക്ക് വരെ മാത്രമേ അക്രഡിറ്റേഷൻ നൽകാറുള്ളൂ. അത് പോലെ ഓരോ സംസ്ഥാനത്തും ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് അതാത് സംസ്ഥാനത്തെ അക്രഡിറ്റേഷൻ മാത്രമേ ഉണ്ടാകാറുള്ളൂ. ചില സംസ്ഥാനങ്ങളിൽ 5 വർഷത്തിന് മേൽ പ്രവർത്തന പരിചയമുള്ളവർക്ക് മാത്രമേ ഐഡി കാർഡ് നൽകാറുള്ളൂ. പലപ്പോഴും സംസ്ഥാനത്ത് പുറത്ത് ചെന്ന് റിപ്പോർട്ട് ചെയ്യേണ്ടി വരുമ്പോൾ മാധ്യമസ്ഥാപനങ്ങളുടെ ഐഡികാർഡ് കാണിക്കാനാണ് ആവശ്യപ്പെടാറ്, അക്രഡിറ്റേഷൻ സാധാരണ ഗതിയിൽ ആവശ്യപ്പെടാറില്ല. ഇവിടെ മാധ്യമപ്രവർത്തകരുടെ കയ്യിൽ ഐഡികാർഡുകളുണ്ടെന്നത് വ്യക്തമാണ്.
മീഡിയ വണ്ണിന്‍റെ റിപ്പോർട്ടർ കൃത്യമായി ഐഡികാർഡ് ധരിച്ചിട്ടുണ്ട്. കമ്മീഷണർ ഐഡി കാർഡെടുത്ത് നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അപ്പോൾ അതല്ല പ്രശ്നമെന്ന് മനസിലാക്കാം. ഇത്രയും നേരമായിട്ടും ആരും വാനിനടുത്തേക്ക് ചെല്ലുകയോ ഐഡി കാർഡുകൾ പരിശോധിക്കുകയോ ചെയ്തിട്ടില്ല. അക്രഡിറ്റേഷൻ ഉണ്ടോ എന്നും ഇത് വരെ ആരും പരിശോധിച്ചിട്ടില്ല. 12.45 കഴിഞ്ഞതോടെ വാൻ ആശുപത്രി പരിസരത്ത് നിന്ന് മാറ്റി ഇപ്പോൾ അവർ എവിടെയാണെന്ന് അറിയില്ല.
ഇതിനിടെ ന്യൂസ് 9 എന്ന ഇംഗ്ലീഷ് മാധ്യമം വ്യാജ മാധ്യമപ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടതായി ട്വീറ്റ് ചെയ്തു. ഈ വാർത്ത മംഗലൂരു പൊലീസ് വൃത്തങ്ങൾ തന്നെ പുറത്ത് വിട്ടതാണ്. ഈ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. ഐഡി കാർഡുകളും അക്രഡിറ്റേഷനും കയ്യിലില്ലാത്തത് കൊണ്ടാണ് ഇവരെ പുറത്തേക്ക് വിടാത്തതെന്ന് ഈ ചാനൽ തിരുത്തി എങ്കിലും ഈ വാദവും തെറ്റാണ്, ഇവരുടെ പക്കൽ ഐഡികാർഡുകളുണ്ടെന്നത് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. ഐഡി കാർഡുള്ള റിപ്പോർട്ടർമാരെ എന്തിനാണ് തടഞ്ഞ് വച്ചിരിക്കുന്നതെന്നാണ് ചോദ്യം.
ദി ന്യൂസ് മിനുട്ട് എന്ന ഇംഗ്ലീഷ് ഓൺലൈൻ മാധ്യമസ്ഥാപനത്തിന്‍റെ എഡിറ്റർ ഇൻ ചീഫാണ് ധന്യ രാജേന്ദ്രൻ