നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പ്രവേശന പരീക്ഷാ ഫലത്തിൽ ക്രമക്കേടെന്ന് വിദ്യാർത്ഥികൾ. പരീക്ഷ എഴുതിയവർക്ക് 'ആബ്സെന്‍റ്' രേഖപ്പെടുത്തിയെന്നും സ്കോർ കാർഡിൽ പൊരുത്തക്കേടുകളുണ്ടെന്നും പരാതി. എന്നാൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടില്ലെന്നും പരാതി നൽകിയ 15 പേരുടെ പ്രശ്നം പരിഹരിച്ചെന്നും എൻടിഎ പ്രതികരിച്ചു.
ദില്ലി: നാഷണൽ ഇൻസിറ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) പ്രവേശന പരീക്ഷാ ഫലത്തിലും ക്രമക്കേടെന്ന പരാതിയുമായി വിദ്യാർത്ഥികൾ. ഹാജർ രേഖകളിലും സ്കോർ കാർഡിലും പൊരുത്തക്കേടെന്ന് ആരോപണം. പരീക്ഷ എഴുതിയവർക്ക് 'ആബ്സെന്‍റ്' മാർക്ക് ചെയ്തെന്നാണ് വിദ്യാർത്ഥികളുടെ പരാതി. അതേസമയം വ്യാപക ക്രമക്കേട് ആരോപണം തള്ളി എൻടിഎ രംഗത്തെത്തി.
ഈ മാസം മൂന്നാം തിയ്യതിയാണ് നിഫ്റ്റ് ഫലം പ്രസിദ്ധീകരിച്ചത്. എഴുതിയ പല ചോദ്യങ്ങൾക്കും മാർക്കില്ല, എഴുതാത്തവയ്ക്ക് മാർക്ക്, പരീക്ഷ എഴുതിയവർക്ക് ആബ്സെന്‍റ് എന്നെല്ലാമാണ് പരാതികൾ. പരീക്ഷാ കേന്ദ്രങ്ങളിൽ ബയോമെട്രിക് പരിശോധന കൃത്യമായി നടന്നില്ല എന്ന പരാതിയും വിദ്യാർത്ഥികൾ ഉന്നയിക്കുന്നു.
എന്നാൽ പരാതി നൽകിയ 15 പേരുടെ പ്രശ്നം പരിഹരിച്ചെന്നാണ് എൻടിഎയുടെ വിശദീകരണം. ഫലപ്രഖ്യാപനത്തിൽ സാങ്കേതിക പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും എൻടിഎ അവകാശപ്പെട്ടു. നീറ്റ് പരീക്ഷാ ക്രമക്കേടിന് പിന്നാലെയാണ് നിഫ്റ്റ് സംബന്ധിച്ചും പരാതി ഉയർന്നത്.

