ധാർവാഡ് താലൂക്കിലെ നിഗദി ഗ്രാമത്തിന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്നിന് അമിതവേഗതയിലെത്തിയ കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.
ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ ക്രൂയിസർ കാർ മരത്തിലിടിച്ച് യാത്രക്കാരായ ഒമ്പത് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. വിവാഹനിശ്ചയചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. 11 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ധാർവാഡ് താലൂക്കിലെ നിഗദി ഗ്രാമത്തിന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്നിന് അമിതവേഗതയിലെത്തിയ കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.
അപകടസമയത്ത് വാഹനത്തിൽ 20 ഓളം യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അനന്യ (14), ഹരീഷ് (13), ശിൽപ (34), നീലവ്വ (60), മധുശ്രീ (20), മഹേശ്വരയ്യ (11), ശംബുലിംഗയ്യ (35) എന്നിവർ സംഭവസ്ഥലത്തും ചന്നവ (45), മനുശ്രീ (45) എന്നിവർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പരുക്കേറ്റ 11 പേരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെൻകട്ടിയിൽ നിന്ന് മൻസൂറിലേക്ക് പോകുകയായിരുന്നു സംഘം. ഡ്രൈവർക്ക് നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ കാർ പൂർണമായി തകർന്നു.
റംബാനിൽ തുരങ്കം തകർന്ന് മരിച്ചവരുടെ എണ്ണം ഏഴായി; രക്ഷാപ്രവർത്തനം തുടരുന്നു
ജമ്മു കശ്മീർ: റംബാനിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എഴായി. ഇനിയും തൊഴിലാളികൾ തുരങ്കത്തിനകത്ത് കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) 15-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഇവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. പശ്ചിമ ബംഗാൾ, അസം, നേപ്പാൾ സ്വദേശികളും പ്രദേശവാസികളുമാണ് അപകടത്തിൽപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 10:15 ഓടെയാണ് തുരങ്കം തകർന്നത്. മണ്ണിടിച്ചിലിൽ നിർമാണത്തിന് ഉപയോഗിച്ചിരുന്ന നിരവധി ട്രക്കുകളും എക്‌സ്‌കവേറ്ററുകളും മറ്റ് വാഹനങ്ങളും പൂർണമായും തകർന്നു. പരിക്കേറ്റ മൂന്ന് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. തുരങ്കത്തിന്റെ പ്രവേശന കവാടത്തിന് 30 മീറ്റർ ഉള്ളിലേക്ക് മാറിയുള്ള ഭാഗമാണ് തകർന്നുവീണത്. ജമ്മു ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ പതിവായതിനാൽ ഗതാഗതതടസ്സം ഒഴിവാക്കാൻ ലക്ഷ്യമിട്ട് നിർമിച്ച തുരങ്കമാണ് നിർമാണത്തിനിടെ തകർന്നത്.
