തൂത്തുക്കുടി കസ്റ്റഡിക്കൊലയിൽ ഒമ്പത് പൊലീസുകാർക്കും വധശിക്ഷ. മധുര ജില്ലാ കോടതിയുടേതാണ് ഉത്തരവ്. അപൂർവങ്ങളിൽ അപൂർവ്വമായ കേസ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ചെന്നൈ: തൂത്തുക്കുടി സാത്തൻകുളം കസ്റ്റഡിക്കൊലയിൽ ഒമ്പത് പൊലീസുകാർക്കും വധശിക്ഷ. മധുര ജില്ലാ കോടതിയുടേതാണ് ഉത്തരവ്. അപൂർവങ്ങളിൽ അപൂർവ്വമായ കേസ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഭാവിയിൽ കസ്റ്റഡിക്കൊലകൾ സംഭവിക്കാതിരിക്കാനുള്ള താക്കീത് ആയി ശിക്ഷ മാറണമെന്നും കോടതി പറഞ്ഞു.
ജീവപര്യന്തം ശിക്ഷ പര്യാപ്തമല്ലെന്നും എല്ലാവരും ഒരുപോലെ കുറ്റക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടുതൽ ഉപദ്രവിച്ചത് ആര് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഒരു ഇൻസ്‌പെക്ടർ, രണ്ട് സബ് ഇൻസ്‌പെക്ടർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, 4 കോൺസ്റ്റബിൾമാർ എന്നിവർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കസ്റ്റഡിക്കൊലയ്ക്ക് നേതൃത്വം നൽകിയ ഇൻസ്‌പെക്ടർ ശ്രീധറിന് വിവിധ വകുപ്പുകളിൽ 2 വധശിക്ഷയും 84 ലക്ഷം രൂപ പിഴയുമാണ് ഉത്തരവിൽ പറയുന്നത്.
2020 ജൂണിലാണ് സംഭവം. കോവിഡ് സമയത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നതിന് കസ്റ്റഡിയിലായ തടിവ്യാപാരി ജയരാജനും മകന്‍ ബനിക്സുമാണ് പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തിൽ കൊല്ലപ്പെട്ടത്. കൊവിഡ് ലോക്ഡൗണിൽ കട അടച്ചില്ലെന്ന് ആരോപിച്ചാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വ്യാപാരികളായ ഇവരെ രാത്രി മുഴുവന്‍ പ്രതികളായ പൊലീസുകാർ സ്റ്റേഷനിലിട്ട് മൃഗീയമായി മര്‍ദിച്ചു. മൂന്നാം മുറ പ്രയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

