നിപ ഭീഷണി: തമിഴ്നാട്ടിലും ജാഗ്രതാ നിര്‍ദേശം; കേരള അതിര്‍ത്തികളിൽ സുരക്ഷ ശക്തമാക്കി
കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങളിലെ യാത്രക്കാരെ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്. പനിയുടെ ലക്ഷണങ്ങള്‍ ളള്ളവരെ കൂടുതല്‍ പരിശോധിക്കുന്നു
ചെന്നൈ: നിപയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലും ജാഗ്രതാ നിര്‍ദേശം തുടരുന്നു. കേരളാ അതിര്‍ത്തികളിൽ തമിഴ്നാട് മെഡിക്കല്‍ സംഘത്തിന്‍റെ പരിശോധന തുടരുകയാണ്. തമിഴ്നാട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു.
"കേരള അതിര്‍ത്തി മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരും. കൃത്യമായ ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്" തമിഴ്നാട് ഡെപ്യൂട്ടി ആരോഗ്യ സെക്രട്ടറി ആര്‍ ലക്ഷ്മി പറഞ്ഞു.
നിപ ഭീതി ഒഴിയുന്നവെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് കേരള അതിര്‍ത്തികളില്‍ മെഡിക്കല്‍ സംഘത്തിന്‍റെ പരിശോധന നടത്തുന്നത്. കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങളിലെ യാത്രക്കാരെ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്. പനിയുടെ ലക്ഷണങ്ങള്‍ ളള്ളവരെ കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ തീരുമാനം.
കോയമ്പത്തൂര്‍, കന്യാകുമാരി, തേനി, ഊട്ടി, നിലഗിരി തിരുനെല്‍വേലി, ദിണ്ടിഗല്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളും ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ചെന്നൈ ഉള്‍പ്പടെ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നു. കേരള ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.