നിർഭയ കേസ്; വിനയ് ശർമ്മയുടെ ദയാഹർജി രാഷ്ട്രപതി തള്ളി
മറ്റ് രണ്ട് പ്രതികളായ പവൻ ഗുപ്തയ്ക്കും, അക്ഷയ്കുമാറിനും കൂടി ഇനി ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കാൻ അവകശമുണ്ട്. അടുത്ത മരണവാറന്‍റ് തീയതി പ്രഖ്യാപിച്ചതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പ്രതികളുടെ നീക്കം.
ദില്ലി: നിർഭയ കേസിൽ പ്രതി വിനയ് ശർമ്മയുടെ ദയാർഹർജി രാഷ്ട്രപതി തള്ളി. കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗിന്‍റെ ദയാഹർജി രാഷ്ട്രപതി നേരത്തെ തന്നെ തള്ളിയിരുന്നു. വിനയ് ശർമ്മ ദയാഹർജി സമർപ്പിച്ചത് മൂലമാണ് ഇന്ന് നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിവയ്ക്കപ്പെട്ടത്. ദില്ലി പട്യാല ഹൗസ് കോടതി വിധി പ്രകാരം നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാൻ. ദയാഹർജി തള്ളി 14 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ തൂക്കിലേറ്റാൻ കഴിയൂ.
മറ്റ് രണ്ട് പ്രതികളായ പവൻ ഗുപ്തയ്ക്കും, അക്ഷയ്കുമാറിനും കൂടി ഇനി ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കാൻ അവകശമുണ്ട്. അടുത്ത മരണവാറന്‍റ് തീയതി പ്രഖ്യാപിച്ചതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പ്രതികളുടെ നീക്കം. അങ്ങനെ വധശിക്ഷ പരമാവധി നീട്ടാനുള്ള തന്ത്രമാണ് പ്രതികള്‍ പയറ്റുന്നത്.
2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.