'അവിസ്മരണീയം, ഒപ്പം നിന്ന് ഫോട്ടോയെടുത്തു'; പ്രധാനമന്ത്രിക്ക് വാക്സീൻ നൽകിയ സന്തോഷത്തിൽ നിഷയും നിവേദയും
അദ്ദേഹം തങ്ങളോട് വളരെ സൗഹൃദത്തോടെ സംസാരിച്ചെന്നും ഒരുമിച്ച് നിന്ന് ഫോട്ടോയെടുക്കാൻ സാധിച്ചതായും ഇരുവരും പറഞ്ഞു.
ദില്ലി: പ്രധാനമന്ത്രിക്ക് രണ്ടാം ഡോസ് വാക്സിൻ നൽകാൻ സാധിച്ചതിൽ വളരെ സന്തോഷമെന്ന് നഴ്സ് നിഷ ശർമ്മ. പഞ്ചാബിലെ സിംഗ്രൂർ സ്വദേശിനിയാണ് നിഷ. ഇന്നാണ് ദില്ലി എയിംസ് ഹോസ്പിറ്റലിൽ നിന്ന് പ്രധാനമന്ത്രി രണ്ടാം ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചത്. ആദ്യഘട്ട വാക്സിൻ സ്വീകരിച്ച് 37 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാം ഘട്ട വാക്സിനേഷൻ. ആദ്യ ഡോസ് നൽകിയ സിസ്റ്റർ പി നിവേദയും നിഷക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹം തങ്ങളോട് വളരെ സൗഹൃദത്തോടെ സംസാരിച്ചെന്നും ഒരുമിച്ച് നിന്ന് ഫോട്ടോയെടുക്കാൻ സാധിച്ചതായും ഇരുവരും പറഞ്ഞു.
രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്. 'എയിംസിൽ നിന്നും രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. കൊവിഡ് വൈറസിനെ തുരത്താനുളള പല വഴികളിലൊന്നാണ് വാക്‌സിനേഷൻ. യോഗ്യരാണെങ്കിൽ നിങ്ങളും വൈകാതെ വാക്‌സിൻ കുത്തിവയ്‌പ്പെടുക്കുക.' പ്രധാനമന്ത്രി കുറിച്ചു. മാർച്ച് ഒന്നിനായിരുന്നു പ്രധാനമന്ത്രി ഒന്നാം ഡോസ് കൊവാക്‌സിൻ സ്വീകരിച്ചത്. രാജ്യത്ത് ഇതുവരെ ഒൻപത് കോടി ഡോസ് വാക്‌സിൻ കുത്തിവയ്‌പ്പ് നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 16നായിരുന്നു വാക്‌സിനേഷൻ ഇന്ത്യയിൽ ആരംഭിച്ചത്.