നീറ്റ് പരീക്ഷക്ക് ഞായറാഴ്ച എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.  

ദില്ലി: നീറ്റ് പരീക്ഷക്ക് ഞായറാഴ്ച എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. 

നേരത്തെ, നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും സുപ്രീം കോടതി തള്ളിയിരുന്നു. നീറ്റ്-ജെഇഇ പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നൽകിയ പുനപരിശോധന ഹർജികളാണ് ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തളളിയത്. 

നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾക്ക് നടത്താൻ ഓഗസ്റ്റ് 17ലെ വിധിയിലൂടെ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. വിധി പുനഃപരിശോധിക്കേണ്ട പുതിയ സാഹചര്യങ്ങളില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഈ മാസം ഒന്നാം തിയതി മുതൽ ആറാംതിയതി വരെ ജെഇഇ പരീക്ഷ നടന്നു.

കൊവിഡ് മഹാമാരിയുടെ വ്യാപനവും മരണസംഖ്യയും വർധിച്ചുകൊണ്ടിരിക്കെ‌ സാമ്പ്രദായിക രീതിയിൽ നീറ്റ്-ജെഇഇ പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളും പ്രതിപക്ഷവും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കൊവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിനെതിരെ സോണിയഗാന്ധി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് പ്രതിപക്ഷം ഭരിക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ വ്യക്തിപരമായി കോടതിയെ സമീപിച്ചത്.