റോഡ് സൗകര്യമില്ല; ആദിവാസി ഊരിലെ സ്ത്രീയുടെ മൃതദേഹം വീട്ടിലെത്തിച്ചത് വടിയിൽ കെട്ടിതൂക്കി
മൂന്നു കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന സ്ഥലത്തേക്കാണ് റോഡില്ലാത്തത്. വർഷങ്ങളായി റോഡില്ലാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ഗ്രാമവാസികൾ പറയുന്നു.
ബംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിലെ ആദിവാസി കോളനിയിലേക്ക് റോഡില്ലാത്തതിനെ തുടർന്ന് മൃതദേഹം എത്തിച്ചത് വടിയിൽ കെട്ടിതൂക്കി. മുടിഗെരെ താലൂക്കിലാണ് സംഭവം. 55കാരിയായ ശാരദാമ്മയാണ് മരിച്ചത്.
തിങ്കളാഴ്ചയാണ് കലസയിലെ സ്വകാര്യ ക്ലിനിക്കിൽ മണ്ണാകുബ്രിയിലെ ആദിവാസി ഊരിലെ ശാരദാമ്മ മരിച്ചത്. സമീപത്തെ കാലകൊടു പ്രദേശം വരെയാണ് വാഹനം എത്തിക്കാനുള്ള റോഡുള്ളത്. തുടർന്ന് മൂന്നു കിലോമീറ്ററോളം ദൂരം മൃതദേഹം പുതപ്പിൽ പൊതിഞ്ഞുകെട്ടി വടിയിൽ കെട്ടി തൂക്കി ചുമടായി കൊണ്ടുവരുകയായിരുന്നു.
മൂന്നു കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന സ്ഥലത്തേക്കാണ് റോഡില്ലാത്തത്. വർഷങ്ങളായി റോഡില്ലാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ഗ്രാമവാസികൾ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ശാരദാമ്മയുടെ മകൻ മരത്തിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റപ്പോഴും ആശുപത്രിയിലെത്തിക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും പ്രദേശവാസികൾ പറയുന്നു.