ആരുടെയും പൗരത്വം റദ്ദാക്കുന്നില്ല,മുൻ വിധിയോടുള്ള ഹർജികൾ എന്ന് കേന്ദ്രം.

ദില്ലി: പൗരത്വ നിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തത്കാലം അംഗീകരിച്ചില്ല. കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നൽകി. ഹർജികളിൽ ഏപ്രിൽ 9ന് വീണ്ടും വാദം കേൾക്കും. ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുൻ വിധിയോടുള്ള ഹർജികളാണ് കോടതിക്കു മുന്നിലുള്ളതെന്നും കേന്ദ്രം വാദിച്ചു.

Add Asianetnews as a Preferred SourcegooglePreferred

നാല് വർഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്ന് മുസ്ലിം ലീഗിനായി കപിൽ സിബൽ വാദിച്ചു. ആർക്കെങ്കിലും പൗരത്വം കിട്ടിയാൽ ഹർജികൾ നിലനിൽക്കില്ല. അതിനാല്‍ സ്റ്റേ വേണം. സ്റ്റേ നൽകിയ ശേഷം വിശദമായ വാദം ഏപ്രിലിൽ കേട്ടുകൂടേ എന്ന് സിബിൽ ചോദിച്ചു. മൂന്ന് മാസം നീണ്ടു നിൽക്കുന്ന നടപടിയെന്നും സ്റ്റേ നല്‍കിയാല്‍ അഭയാർത്ഥികളുടെ അവകാശം ലംഘിക്കപ്പെടുമെന്നും കേന്ദ്രം വാദിച്ചു.

തുടര്‍ന്ന്, സ്റ്റേ വേണമെന്ന അപേക്ഷകളിൽ ഏപ്രിൽ 9ന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതുവരെ പൗരത്വം നൽകില്ലെന്ന് കേന്ദ്രം ഉറപ്പു നല്‍കിയില്ല. പൗരത്വ നിയമത്തിന്‍റെ ചട്ടം വിജ്ഞാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ആകെ 236 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണയിലുള്ളത്. സിപിഎം സിപിഐ, ഡിവൈഎഫ്ഐ, മുസ്ലീം ലീഗ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരാണ് ഹർജിക്കാർ. പൗരത്വ നിമയം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ചട്ടം വിജ്ഞാപനം ചെയ്തതാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.