പേരുമാറ്റാൻ വന്നതല്ല, ആദിത്യനാഥിനെ പരിഹസിച്ച് യുപിയിലെത്തിയ അസദുദ്ദീൻ ഒവൈസി
''ഞാനിവിടെ പേരുകൾ മാറ്റാൻ വന്നതല്ല, ഹൃദയം ജയിക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്...''
ലക്നൗ: 2022 ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് കരുനീക്കങ്ങളുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. യുപിയിലെത്തിയ ഉവൈസി ബുധനാഴ്ച് മുൻ ബിജെപി സഖ്യകക്ഷിയായിരുന്ന സുഹെൽദേവ് ഭാരതീയ ജനതാ പാർട്ടി നേതാവ് ഒാം പ്രകാശ് രാജ്ഭറിനെ സന്ദർശിച്ചു.
അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടിക്ക് അഞ്ച് സീറ്റുകൾ ലഭിച്ചിരുന്നു. ഒവൈസിയെ നേരിടാൻ ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ബിജെപി കളത്തിലറക്കിയത് യുപി മുഖ്യമന്ത്രി ആദിത്യനാഥിനെയായിരുന്നു. ഇപ്പോൾ തിരിച്ച് യുപിയിലെത്തി യോഗിക്കെതിരെ പ്രചാരണം നടത്താനാണ് ഒവൈസിയുടെ നീക്കം.
ആദിത്യനാഥ് പ്രചാരണത്തിനെത്തിയ വാർഡിലെ മൂന്ന് സീറ്റുകളും ബിജെപിക്ക് നഷ്ടമായി. അമിത് ഷാ എത്തിയ സീറ്റും ബിജെപിക്ക് ലഭിച്ചില്ല. ഞാനിവിടെ പേരുകൾ മാറ്റാൻ വന്നതല്ല, ഹൃദയം ജയിക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. - ഒവൈസി പറഞ്ഞു.