ദില്ലി സര്‍വ്വകലാശാല അപേക്ഷാ ഫീസ് ഉയര്‍ത്തി, ഒബിസി വിഭാഗത്തിന് ഫീസ് ഇളവില്ല; പ്രതിഷേധം ശക്തമാകുന്നു
ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ നൽകാൻ ജനറൽ വിഭാഗത്തിലെ വിദ്യാര്‍ത്ഥികൾക്ക് 500 രൂപയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെയും ഒബിസി വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപയുമായിരുന്നു ഇതുവരെ ഫീസ്.
ദില്ലി: ദില്ലി സർവ്വകലാശാലയിൽ ഒബിസി വിഭാഗത്തിന് നൽകിവന്ന ഫീസ് ഇളവ് റദ്ദാക്കി. ജനറൽ വിഭാഗത്തിനൊപ്പം അപേക്ഷ ഫീസ് ഒറ്റയടിക്ക് 750 രൂപയാക്കി ഉയര്‍ത്തി. ഫീസ് വര്‍ദ്ധനക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ നൽകാൻ ജനറൽ വിഭാഗത്തിലെ വിദ്യാര്‍ത്ഥികൾക്ക് 500 രൂപയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെയും ഒബിസി വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപയുമായിരുന്നു ഇതുവരെ ഫീസ്.
ഇതിൽ ജനറൽ വിഭാഗത്തിന്‍റെ ഫീസിനൊപ്പം ഒബിസി വിഭാഗത്തിന്‍റെ ഫീസും ദില്ലി സര്‍വ്വകലാശാല ഒറ്റയടിക്ക് ഇത്തവണ 750 രൂപയാക്കി. ഇതോടെ ഒ ബി സി വിഭാഗത്തിന് നൽകിവന്ന ഫീസ് ഇളവ് ഇല്ലാതായി.കൂടുതലായി ഈടാക്കിയ ഫീസ് തിരിച്ചുനൽകുന്ന കാര്യം പരിശോധിക്കാമെന്ന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയനുകൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. അതല്ലെങ്കിൽ വലിയ പ്രതിഷേധത്തിലേക്ക് കടക്കാനാണ് യൂണിയൻ ഭാരവാഹികളുടെ തീരുമാനം. മെയ് 30നാണ് ദില്ലി സർവ്വകലാശാല ബിരുദ ,ബിരുദാനന്തര കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയത്. ഇതുവരെ 2.14 ലക്ഷം വിദ്യാര്‍ത്ഥികള്‍ അപേക്ഷ നൽകി.