ഒഡീഷ നിയമസഭയ്ക്ക് മുന്നിൽ ബിജെഡി പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു

ബെംഗളൂരു: ഒഡീഷ ബലാസോറിൽ വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഒഡീഷ നിയമസഭയ്ക്ക് മുന്നിൽ ബിജെഡി പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. 

പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ബിജെഡി ഇന്ന് ബാലസോറിൽ ബന്ദ് ആചരിക്കുകയാണ്. തുടർച്ചയായി സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ സർക്കാരിന്‍റെ പരാജയമാണ് വെളിവാക്കുന്നതെന്ന് പ്രതിപക്ഷവും ആരോപിച്ചു.

ഒഡീഷയിലെ ബലാസോറിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി ഇന്നലെയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭുവനേശ്വർ എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. ബലാസോറിലെ കോളേജിലെ അധ്യാപകനെതിരെ ലൈംഗിക പീഡിന പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാരോപിച്ചാണ് ഇരുപതുകാരി ആത്മഹത്യക്ക് ശ്രമിച്ചത്. കോളേജിന് മുന്നിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ചയാണ് വിദ്യാർത്ഥിനി തീ കൊളുത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് മരണം സ്ഥിരീകരിക്കുകയായിരുന്നു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.

സംഭവത്തിൽ ഒഡീഷ ഗവർണർ ഹരി ബാബു കമ്പപതി സംസ്ഥാന സർക്കാരിൽ നിന്നും റിപ്പോർട്ട്‌ തേടിയിട്ടുണ്ട്. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ പറ്റി ഉടൻ റിപ്പോർട്ട്‌ സമർപ്പിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. സംഭവത്തിൽ കോളേജിനെതിരെ രൂക്ഷ ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. മകൾ പരാതി നൽകിയിട്ടും കോളേജ് പ്രിൻസിപ്പൽ നടപടിയെടുത്തില്ലെന്ന് പിതാവ് ആവർത്തിച്ചു. 

ആരോപണ വിധേയനായ പ്രൊഫസർക്കെതിരെ വേറെയും പരാതികൾ ലഭിച്ചിരുന്നു. കോളേജ് അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഇന്റേണൽ കമ്മിറ്റി റിപ്പോർട്ടിന് കാത്തിരിക്കാനാണ് അധികൃതർ നിർദ്ദേശിച്ചതെന്നും നടപടിയെടുത്തിരുന്നെങ്കിൽ മകൾക്ക് ഈ അപകടം സംഭവിക്കില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)