വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന വൃദ്ധൻ വെട്ടേറ്റ് മരിച്ച നിലയിൽ
രാത്രി മദ്യപിച്ച് ലക്കുകെട്ടെത്തിയ ശെൽവത്തെ മകൾ വീട്ടിൽ കയറ്റിയില്ല. വീടിന്‍റെ വരാന്തയിൽ കിടന്നാണ് ഉറങ്ങിയത്. രാവിലെ വാതിൽ തുറന്നുനോക്കുമ്പോൾ വരാന്തയിൽ വെട്ടേറ്റുമരിച്ചു കിടക്കുന്നതാണ് കണ്ടത്. തലയ്ക്കും കഴുത്തിനും ആഴത്തിൽ വെട്ടേറ്റിരുന്നു
ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന 65കാരനെ അജ്ഞാതർ വെട്ടിക്കൊന്നു. കാഡ്‍പാഡി ലത്തേരി സ്വദേശിയായ ശെൽവമാണ് കൊല്ലപ്പെട്ടത്. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. രാത്രി മദ്യപിച്ച് ലക്കുകെട്ടെത്തിയ ശെൽവത്തെ മകൾ വീട്ടിൽ കയറ്റിയില്ല. വീടിന്‍റെ വരാന്തയിൽ കിടന്നാണ് ഉറങ്ങിയത്. രാവിലെ വാതിൽ തുറന്നുനോക്കുമ്പോൾ വരാന്തയിൽ വെട്ടേറ്റുമരിച്ചു കിടക്കുന്നതാണ് കണ്ടത്. തലയ്ക്കും കഴുത്തിനും ആഴത്തിൽ വെട്ടേറ്റിരുന്നു. അതേസമയം രാത്രി ശബ്ദമൊന്നും കേട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ലത്തേരി പൊലീസെത്തി മൃതശരീരം അടുത്തുള്ള ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരിച്ച ശെൽവവും അയൽക്കാരും ബന്ധുക്കളുമായ ചിലരും തമ്മിൽ കൃഷിഭൂമിയിലെ ജലവിതരണം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് എത്തിയതെന്ന് പൊലീസിന് സംശയമുണ്ട്. ശെൽവവുമായി തർക്കമുണ്ടായിരുന്നവരെ പൊലീസ് പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തെങ്കിലും വിവരമൊന്നും കിട്ടിയില്ലെന്നാണ് സൂചന. ഫൊറൻസിക് സംഘം സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച തെളിവുകൾ അന്വേഷണത്തിൽ വഴിത്തിരിവായേക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Read Also:പാലക്കാട് വീടിന് നേരെ പെട്രോൾ ബോംബേറ്; നാല് പേർ ആശുപത്രിയിൽ; വീടിന് നാശം, വാഹനങ്ങളും കത്തിനശിച്ചു