കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കുഞ്ഞുകൂടി ചത്തു, മരണ കാരണം അസുഖ ബാധയെന്ന് നിഗമനം
70 വർഷത്തിന് ശേഷം ഇന്ത്യയിൽ ജനിച്ച ചീറ്റകളിലൊന്നാണ് ഇത്. ആദ്യത്തെ കുഞ്ഞിന്റെ മരണം നിർജലീകരണം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഭോപ്പാൽ : നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റ പ്രസവിച്ച ഒരു കുഞ്ഞ് കൂടി ചത്തു. നാല് കുഞ്ഞുങ്ങളിൽ അവശേഷിച്ച മൂന്നെണ്ണത്തിലൊന്നാണ് ചത്തത്. നേരത്തെ ഒരു കുഞ്ഞ് ചത്തിരുന്നു. അസുഖം ബാധിച്ചാണ് മരണം. നമീബിയയിൽ നിന്ന് എത്തിച്ച ജ്വാല എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്. 70 വർഷത്തിന് ശേഷം ഇന്ത്യയിൽ ജനിച്ച ചീറ്റകളിലൊന്നാണ് ഇത്. ആദ്യത്തെ കുഞ്ഞിന്റെ മരണം നിർജലീകരണം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അതേസമയം ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ചതിൽ മൂന്നാമത്തെ ചീറ്റയും കഴിഞ്ഞ ദിവസം ചത്തിരുന്നു. ദക്ഷ എന്നു പേരിട്ട പെൺ ചീറ്റയാണ് കുനോ നാഷണൽ പാർക്കിൽ ചത്തത്. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടി മാരകമായി മുറിവേറ്റതാണ് ചീറ്റയുടെ മരണ കാരണമായി പറഞ്ഞത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു. ആ രണ്ട് ചീറ്റകളും അസുഖം ബാധിച്ചാണ് ചത്തത്.
കഴിഞ്ഞ മാസം ഉദയ് എന്ന ചീറ്റ കുനോ നാഷണൽ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തിരുന്നു. അതിന് മുന്നത്തെ മാസം കിഡ്നി സംബന്ധമായ അസുഖം കാരണം സാഷ എന്ന ചീറ്റ പുലിയും ചത്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ ചീറ്റപ്പുലികളെ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ചീറ്റകളെ കൂടുതുറന്ന് വിട്ടത്.
Read More: പ്ലസ് ടുവിന് 82.95 % വിജയം, ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി