നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ സംസ്ഥാന ഹർത്താലിന് ആഹ്വാനം നൽകി ദളിത് സംഘടനകൾ. 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്.
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താലിന് ആഹ്വാനം നൽകി ദളിത് സംഘടനകൾ. 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്.
കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം
നിതിന്‍രാജിന്റെ മരണത്തില്‍ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് ചാടിക്കടന്ന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിന് പിന്നാലെ ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡിന് സമീപത്തേക്ക് നീങ്ങിയെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടെ പൊന്നാനി സിവില്‍ സ്റ്റേഷനില്‍ ഇതേസമയം നിതിന്‍രാജ് വിഷിയത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് വിവാദമായി. കെ സി വേണുഗോപാലിനേയും കെ സുധാകരനേയും അനൂകൂലിക്കുന്ന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പൊന്നാനിയിലെ പരിപാടി.

