ഒഴിവാക്കാൻ കഴിയാത്തതും അത്യാവശ്യവുമായ യാത്രകൾ മാത്രം; കർശന നിർദ്ദേശങ്ങളുമായി ദില്ലി മെട്രോ
പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവരെ അപ്പോൾത്തന്നെ പരിശോധന നടത്തി ക്വാറന്റൈനിൽ ആക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ദില്ലി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ദില്ലി മെട്രോയിൽ തെർമൽ സ്കാനിംഗ് നിർബന്ധമാക്കി. അത്യാവശ്യവും ഒഴിവാക്കാനാകാത്തതുമായ യാത്രകൾ മാത്രം നടത്താൻ മെട്രോ അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. എല്ലാ മെട്രോ സ്റ്റേഷനുകളിലും യാത്രക്കാരെ മുന്നറിയിപ്പ് നൽകാതെയുള്ള തെർമൽ സ്കാനിംഗിന് വിധേയരാക്കുമെന്നും ഡിഎംആർസി പ്രസ്താവനയിൽ വ്യക്തമാക്കി. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവരെ അപ്പോൾത്തന്നെ പരിശോധന നടത്തി ക്വാറന്റൈനിൽ ആക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഒഴിവാക്കാൻ കഴിയാത്ത അത്യാവശ്യ യാത്രകൾക്ക് മാത്രമേ മെട്രോ സംവിധാനം ഉപയോഗിക്കാവൂ. യാത്ര ചെയ്യുമ്പോൾ കുറഞ്ഞത് ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കേണ്ടതാണ്. അതുപോലെ തന്നെ എല്ലാ സ്റ്റേഷനുകളിലും, പ്രത്യേകിച്ച് ആൾക്കൂട്ടങ്ങളുള്ള ഇടങ്ങളിൽ മെട്രോ ട്രെയിൻ നിർത്തില്ല. മെട്രോ സ്റ്റേഷൻ പരിസരത്ത് താമസിക്കുന്നവരും യാത്രക്കാരും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വൈറസ് ബാധയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ നിർബന്ധമായും യാത്ര ഒഴിവാക്കണം.