ഇരു വിമാനത്താവളങ്ങളുടേയും പ്രവർത്തനം നാളെ പുനരാരംഭിക്കും എന്നുള്ള സൂചനകളുമുണ്ട്.
ദില്ലി: ഇന്ത്യ-പാക് സംഘർഷ സാഹചര്യം കണക്കിലെടുത്ത് അടച്ചിട്ട വിമാനത്താവളങ്ങളിൽ ജമ്മു, ശ്രീനഗർ വിമാനത്താവളങ്ങൾ തുറക്കാൻ വൈകും. വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ അധികൃതർ നേരത്തെ സമയം നീട്ടിച്ചോദിച്ചിരുന്നു. ഇരു വിമാനത്താവളങ്ങളുടേയും പ്രവർത്തനം നാളെ പുനരാരംഭിക്കും എന്നുള്ള സൂചനകളുമുണ്ട്. പ്രവർത്തനം നിർത്തിവെച്ചിരുന്ന 32 വിമാനത്താവളങ്ങൾ തുറക്കുന്നതായി എയർപ്പോർട്ട് അതോരിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ പടിഞ്ഞാറൻ അതിർത്തിയിലേത് അടക്കം 30 വിമാനത്താവളങ്ങളാണ് തുറന്നിരിക്കുന്നത്.
തീരുമാനം വന്നതിന് പിന്നാലെ ചണ്ഡിഗഢ് വിമാനത്താവളം തുറന്നു. വിമാനത്താവളങ്ങള്‍ തുറന്ന് വാണിജ്യ വിമാന സര്‍വീസുകള്‍ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അറിയിപ്പ്. മൂന്നു ദിവസത്തിനുശേഷമാണ് വിമാനത്താവളങ്ങള്‍ തുറന്നത്. മെയ് 15വരെ വിമാനത്താവളങ്ങള്‍ അടച്ചിടാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വരികയും അതിർത്തി ശാന്തമായതായി സൈന്യം വിലയിരുത്തിയതോടെയുമാണ് വിമാനത്താവളങ്ങള്‍ തുറന്നത്. അടച്ച 25 വ്യോമപാതകളിലെയും അടച്ചിടാനുള്ള നോട്ടീസ് പിൻവലിച്ചു. അന്താരാഷ്ട്ര വിമാനസർവീസുകളടക്കം വീണ്ടും തുടങ്ങും.
തുറന്ന വിമാനത്താവളങ്ങൾ: ഹിൻഡൺ, അധംപൂർ, അമൃത്സർ, സർസാവ, ഉത്തർലായ്, അവന്തിപൂർ, അംബാല, കുളു, ലുധിയാന, കിഷൻഗഢ്, പട്യാല, ഷിംല, കംഗ്ര, ഭട്ടിൻഡ, ജയ്‍സാൽമീർ, ജോധ്‍പൂർ, ബിക്കാനീർ, ഹൽവാര, പഠാൻകോട്ട്, ലേ, ചണ്ഡീഗഢ്, നല്യ, തോയ്‍സ് എന്നിവയും മുംബൈ ഫ്ലൈറ്റ് ഇൻഫോമേഷൻ റീജ്യണിന് കീഴിലുള്ള മുന്ധ്ര, ജാംനഗർ, രാജ്‍കോട്ട്, പോർബന്ദർ, കണ്ട്‍ല, കേശോഡ്, ഭുജ്.
അതേസമയം,യാത്രക്കാർ നേരത്തേ എത്തണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ല. ചെക്കിൻ ചെയ്യുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാര്‍ എത്തണം. ചെക്കിൻ ഗേറ്റുകൾ 75 മിനിറ്റ് മുന്നേ അടയ്ക്കും.


