ലോക്സഭാ സ്പീക്കർ ഓം ബിർളയെ നീക്കാൻ പ്രതിപക്ഷം ഔദ്യോഗിക നടപടികൾ ആരംഭിച്ചു. ഭരണ​ഘടനയുടെ ആ‌നുച്ഛേദം 95 സി-യിലാണ് ലോക്സഭാ സ്പീക്കറെയോ ഡെപ്യൂട്ടി സ്പീക്കറെയോ തൽസ്ഥാനത്ത് നിന്നും നീക്കുന്നതിന്റെ നടപടിക്രമങ്ങൾ പറയുന്നത്.

ദില്ലി: ലോക്സഭാ സ്പീക്കറെ നീക്കാൻ പ്രതിപക്ഷം ഔദ്യോ​ഗിക നടപടികൾ തുടങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തതും വനിതാ എംപിമാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രിച്ചുവെന്ന അസത്യ പ്രസതാവന സ്പീക്കർ നടത്തിയതുമടക്കമാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാൽ ഇത് ലോക്സഭാ സെക്രട്ടറി ജനറലിനാണ് നൽകുക. ഇന്ത്യ സഖ്യ യോ​ഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ എന്തൊക്കെയാണ് ഇതിന്റെ നടപടി ക്രമങ്ങൾ? ഓം ബിർളയെ നീക്കാൻ പ്രതിപക്ഷത്തിനാവുമോ? നിയമ വശങ്ങൾ നോക്കാം..

ഭരണ​ഘടനയുടെ ആ‌നുച്ഛേദം 95 സി-യിലാണ് ലോക്സഭാ സ്പീക്കറെയോ ഡെപ്യൂട്ടി സ്പീക്കറെയോ തൽസ്ഥാനത്ത് നിന്നും നീക്കുന്നതിന്റെ നടപടിക്രമങ്ങൾ പറയുന്നത്. സഭയിലെ തന്നെ അം​ഗങ്ങൾക്കാണ് സ്പീക്കറെയോ ഡെപ്യൂട്ടി സ്പീക്കറെയോ നീക്കാനുള്ള അധികാരം. ഇതിനായി സഭയിൽ പുറത്താക്കാനുള്ള പ്രമേയം പാസാക്കണം. ഇതിനായി ലോക്സഭയിലെ അം​ഗം പ്രത്യേകം തയാറാക്കിയ നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറലിനാണ് നൽകേണ്ടത്. പ്രമേയം അവതരിപ്പിക്കുന്നതിന് 14 ദിവസം മുൻപെങ്കിലും ഈ നോട്ടീസ് നൽകിയിരിക്കണം. ഇതിനിടയിൽ ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാൻ ഈ വ്യവസ്ഥ സൗകര്യം നൽകുന്നു.

നോട്ടീസ് ഡെപ്യൂട്ടി സ്പീക്കർക്കറാണ് സ്വീകരിക്കേണ്ടത്. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാൽ സെക്രട്ടറി ജനറലിന് ആണ് പ്രതിപക്ഷം നോട്ടീസ് നല്കിയത്. നോട്ടീസ് ചട്ടപ്രകാരമല്ല എന്ന് ചൂണ്ടിക്കാട്ടി തള്ളിക്കളയാനും സെക്രട്ടറി ജനറലിന് കഴിയും. നോട്ടീസ് അംഗീകരിച്ചാൽ ഇത് നൽകിയ അംഗത്തിന് സ്പീക്കറെ മാറ്റാനുള്ള പ്രമേയം അവതരിപ്പിക്കാം. നോട്ടീസ് രണ്ട് എംപിമാരെങ്കിലും നല്കിയാൽ മതി. എന്നാൽ അവിശ്വാസപ്രമേയം പരിഗണനയ്ക്കെടുക്കാൻ കുറഞ്ഞത് 50 എംപിമാരെങ്കിലും സഭയിൽ പിന്തുണയ്ക്കണം. നോട്ടീസ് പരിഗണിക്കുന്ന സമയത്ത് സ്പീക്കർ സഭ നിയന്ത്രിക്കാൻ നിയമം അനുവദിക്കുന്നില്ല.

പക്ഷേ സ്പീക്കർക്ക് സഭയിൽ വരാനും, നടപടികളിൽ പങ്കെടുക്കാനും സാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ചെയർ നിയന്ത്രിക്കേണ്ടവരുടെ പാനലിലെ ഒരു മുതിർന്ന അംഗമാകും അദ്ധ്യക്ഷത വഹിക്കുക. വോട്ട് രേഖപ്പെടുത്താനും, തന്റെ ഭാഗം സഭയിൽ വിശദീകരിക്കാനും സ്പീക്കർക്ക് അവസരമുണ്ടാകും. എന്നാൽ കാസ്റ്റിംഗ് വോട്ടിന് അധികാരമുണ്ടാകില്ല. ലോക്സഭയിലെ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യയായ 272 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ പ്രമേയം പാസാകൂ. ഹാജരാകുന്നതിലെ ഭൂരിപക്ഷം എന്നത് ഈ വോട്ടിംഗിന് ബാധകമല്ല. നരേന്ദ്രമോദി സർക്കാറിന്റെ കാലത്ത് ആദ്യമായാണ് സ്പീക്കറെ നീക്കാൻ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. ലോക്സഭാ ചരിത്രത്തിൽ നാലാം തവണയാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. ഇപ്പോൾ പ്രതിപക്ഷത്തിന് പരമാവധി 230 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഇതിൽ തൃണമൂൽ കോൺ​ഗ്രസ് പ്രമേയത്തെ പിന്തുണച്ചിട്ടില്ല. 118 പേരാണ് നോട്ടീസിൽ ഒപ്പിട്ടതായി കാണുന്നത്. ചുരുക്കത്തിൽ പ്രമേയം പാസാകില്ലെങ്കിലും സ്പീക്കർക്കെതിരെ ശക്തമായ സമ്മർദ​ തന്ത്രമായി പ്രതിപക്ഷം നടപടികളെ ഉപയോ​ഗപ്പെടുത്തുകയാണ്.