ലക്ഷദ്വീപ് വിഷയത്തിൽ സംയുക്ത നീക്കത്തിന് പ്രതിപക്ഷം; ദ്വീപിൽ ഇന്ന് സർവ്വകക്ഷിയോഗം
പ്രതിഷേധം ശക്തമാകുന്നതിനിടെ ദ്വീപ് കളക്ടർ ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും. ഭരണകൂടത്തിനു എതിരായ വിമർശനങ്ങൾക്ക് മറുപടി നൽകാനാണ് കളക്ടർ മാധ്യമങ്ങളെ കാണുന്നത്
കൊച്ചി/ കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ സംയുക്ത നീക്കത്തിന് പ്രതിപക്ഷം തയ്യാറെടുക്കുന്നു. രാഷ്ട്രപതിയെ സമീപിക്കാനാണ് ആലോചന. തുടർപ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ദ്വീപിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരുന്നുണ്ട്. നിയമപോരാട്ടം തുടങ്ങണമെന്നാണ് പൊതു അഭിപ്രായം. ഓൺലൈനായി ചേരുന്ന യോഗത്തിൽ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷട്രീയ പാർട്ടികൾ പങ്കെടുക്കും. ജനദ്രോഹ ഉത്തരവുകൾ ഇറക്കുന്ന അഡ്മിനിസ്ട്രേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.
പ്രതിഷേധം ശക്തമാകുന്നതിനിടെ ദ്വീപ് കളക്ടർ ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും. ഭരണകൂടത്തിനു എതിരായ വിമർശനങ്ങൾക്ക് മറുപടി നൽകാനാണ് കളക്ടർ മാധ്യമങ്ങളെ കാണുന്നത്. ഇതിനിടെ സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ബംഗാരം ടൂറിസം ദ്വീപിന്‍റെ നടത്തിപ്പും കൊച്ചിയിലെ ഗസ്റ്റ് ഹൗസും സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ നടപടി തുടങ്ങിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona