'കേന്ദ്ര മന്ത്രിസഭാ വികസനം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച്', വിമർശനവുമായി പ്രതിപക്ഷം
കേന്ദ്ര സർക്കാരിന്റെ തിടുക്കപ്പെട്ടുള്ള മന്ത്രിസഭ പുനസംഘടന രാജ്യം നിലവിൽ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമാകില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
ദില്ലി: രണ്ടാം മോദി സർക്കാരിന്റെ കേന്ദ്രമന്ത്രിസഭാ വികസനം ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് മാത്രമാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്ത്. ദളിത് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള പലരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് ശ്രദ്ധതിരിക്കാൻ വേണ്ടി മാത്രമാണെന്നും സമുദായങ്ങളുടെ ക്ഷേമമല്ല ബിജെപി സർക്കാരിന്റെ ഉദ്ദേശമെന്നും കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ തിടുക്കപ്പെട്ടുള്ള മന്ത്രിസഭ പുനസംഘടന രാജ്യം നിലവിൽ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമാകില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രതികരിച്ചു. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ പെട്രോൾ വില വർധനവിനടക്കം പരിഹാരം കണ്ടെത്തണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു.
അടിമുടി മാറി മോദി മന്ത്രിസഭ; സിന്ധ്യക്കും നാരായൺ റാണെക്കും സർബാനന്ദ സോനോവാളിനും കാബിനറ്റ് പദവി
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് ഈ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി മന്ത്രിസഭാ പുനസംഘടനയെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബിജെപി ഭരണത്തിലുള്ള ഉത്തര്‍പ്രേദേശിന് കൂടുതൽ പ്രാതിനിധ്യമാണ് മന്ത്രിസഭയിൽ ലഭിച്ചിരിക്കുന്നത്.
പുനസംഘടനയുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ പ്രവർത്തനം അവലോകനം ചെയ്ത പ്രധാനമന്ത്രി മോദി പ്രധാനമായും ശ്രദ്ധിച്ചത് കൊവിഡ് സാഹചര്യം മന്ത്രിമാരും അവരുടെ വകുപ്പുകളും എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി ഡോ.ഹർഷവർധവിനും സഹമന്ത്രി അശ്വിൻ ചൗബിക്കും സീറ്റ് തെറിച്ചത്. ഇതോടൊപ്പം പ്രമുഖരായ രമേഷ് പൊക്രിയാലിനെയും സദാനന്ദ ഗൗഡയെയും രവിശങ്കർ പ്രസാദിനെയും പ്രകാശ് ജാവ്ദേക്കറിനെയും മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona