പാര്‍ലമെന്‍റില്‍ സമവായം; കാർഷിക വിഷയങ്ങൾ ഉന്നയിക്കാൻ സമയം നല്‍കും, രാജ്യസഭയിൽ മൂന്ന് എംപിമാർക്ക് സസ്പെൻഷൻ
രാജ്യസഭയിൽ മൂന്ന് എംപിമാരെ ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. എഎപി എംപിമാരെ സസ്പെൻഡ് ചെയ്തു. നടുത്തളത്തിൽ നിന്ന് മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി.
ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ കാർഷിക വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സമയം നല്‍കും. അഞ്ച് മണിക്കൂര്‍ സമയമാണ് പ്രതിപക്ഷത്തിന് കാർഷിക വിഷയങ്ങൾ ഉന്നയിക്കാൻ അനുവദിച്ചിരിക്കുന്നത്. പത്ത് മണിക്കൂർ നിശ്ചയിച്ച ചർച്ച 15 മണിക്കൂറാക്കി നീട്ടികയായിരുന്നു. അതിനിടെ, കർഷക സമരം സഭ നടപടി നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ചര്‍ച്ചക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇരുസഭകളും പ്രക്ഷുബ്ധമായിരുന്നു.
അതേസമയം, ശശി തരൂരിനും മാധ്യമപ്രവർത്തകർക്കുമെതിരെ കേസെടുത്ത നടപടിക്കെതിരെ പ്രതിപക്ഷം രാജ്യസഭയിൽ പ്രതിഷേധിച്ചു. നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെന്ന് ദ്വിഗ് വിജയ് സിംഗ് ആരോപിച്ചു. പ്രതിഷേധത്തിന് പിന്നാലെ രാജ്യസഭയിൽ എംപിമാർക്കെതിരെ നടപടിയെടുത്തു. എഎപി എംപിമാരെ സസ്പെൻഡ് ചെയ്തു. നടുത്തളത്തിൽ നിന്ന് മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. മൂന്ന് എഎപി എംപിമാരെയാണ് ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.