ലോക്ക്ഡൗൺ; നിര്‍മാണ തൊഴിലാളികള്‍ക്ക് 2000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
12 ലക്ഷത്തിലധികം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഈ ധനസഹായം നേരിട്ട് എത്തിക്കുക.
മുംബൈ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ജോലി ഇല്ലാതായ നിർമാണ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. രജിസ്റ്റർ ചെയ്തിടുള്ള എല്ലാ തൊഴിലാളികൾക്കും 2000 രൂപ വച്ച് സർക്കാർ നൽകുമെന്ന് അധികൃതർ അറിയിച്ചു. 12 ലക്ഷത്തിലധികം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഈ ധനസഹായം നേരിട്ട് എത്തിക്കുക.
"നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാനത്തെ കെട്ടിട, മറ്റ് നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിർമാണ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് 2,000 രൂപ വീതം നിക്ഷേപിക്കും,"എന്ന് തൊഴിൽ മന്ത്രി ദിലീപ് വാൾസെ പാട്ടീൽ പറഞ്ഞു. രജിസ്റ്റർ ചെയ്തിട്ടുള്ള 12 ലക്ഷത്തിലധികം തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറു കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷന് പുറത്ത് തടിച്ചുകൂടി അവരുടെ വീടുകളിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.