കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാർ പരാജയമെന്ന് ചിദംബരം; കോൺഗ്രസ് പ്രവർത്തകസമിതി യോഗം തുടരുന്നു
കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയമാണെന്ന് മുൻ ധനമന്ത്രി പി ചിദംബരം അഭിപ്രായപ്പെട്ടു. രണ്ടാം തരംഗവും വ്യാപനവും മുന്നിൽ കാണുന്നതിലും ജാഗ്രത കാട്ടുന്നതിലും സർക്കാർ പരാജയപ്പെട്ടു.
ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ചേരുകയാണ്. വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന യോഗത്തിൽ കൊവിഡ് സംബന്ധിച്ച പ്രമേയം പാസാക്കുമെന്നാണ് വിവരം. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയമാണെന്ന് മുൻ ധനമന്ത്രി പി ചിദംബരം അഭിപ്രായപ്പെട്ടു.
രണ്ടാം തരംഗവും വ്യാപനവും മുന്നിൽ കാണുന്നതിലും ജാഗ്രത കാട്ടുന്നതിലും സർക്കാർ പരാജയപ്പെട്ടു. ആവശ്യത്തിന് തുക സർക്കാർ നീക്കിവെച്ചില്ല. നീക്കിവെച്ച തുക ചെലവാക്കിയതിനെ കുറിച്ച് ഒരുകണക്കും ഇല്ലെന്നും ചിദംബരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാജ്യത്ത് ഇന്ന് രണ്ടുലക്ഷത്തിലധികം പുതിയ കൊവിഡ് രോഗികൾ ഉണ്ടെന്നാണ് രാവിലെ പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 2,34,692 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്. 24 മണിക്കൂറിനിടെ 1,341 പേര്‍ രോഗം ബാധിച്ച് മരിച്ചു. 16,79,740 പേരാണ് ചികിത്സയിലുള്ളത്. യുപിയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുകളും, മെഡിക്കൽ സാമാഗ്രികളും വാങ്ങാൻ ടെൻഡർ ഒഴിവാക്കി.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ദില്ലിയിൽ വാരാന്ത്യ കർഫ്യൂ തുടങ്ങി. ഞാറാഴ്ച്ച അർധരാത്രി വരെയാണ് കർഫ്യൂ. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുവാദം. കർഫ്യൂവിന്‍റെ ഭാഗമായി കടുത്ത നിയന്ത്രങ്ങളാണ് ദില്ലിയിൽ നടപ്പാക്കിയിരിക്കുന്നത്. കർഫ്യൂ പാസ് ഉള്ളവർക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുവാദം. വിവാഹം പോലുള്ള ചടങ്ങുകൾക്ക് പാസ് എടുക്കണം.
സിനിമാഹാളിൽ 30 % മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. എന്നാൽ ഭക്ഷണ വിതരണം അനുവദിച്ചിട്ടുണ്ട്. മാളുകളും, ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിട്ടിരിക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധനകൾ തുടരുകയാണ്.