106 ദിവസത്തെ ജയിൽവാസത്തിന് ശേഷം ചിദംബരം ലോക്സഭയിലെത്തി; ഉച്ചക്ക് മാധ്യമങ്ങളെ കാണും
കേസിനെക്കുറിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയോ, പൊതുപ്രസ്താവന നടത്തുകയോ ചെയ്യരുതെന്നാണ് ജാമ്യവ്യവസ്ഥയിൽ കോടതി ചിദംബരത്തോട് നിർദേശിച്ചിട്ടുള്ളത്. ഈ നിബന്ധന നിലനിൽക്കെ ചിദംബരം വാർത്താ സമ്മേളനത്തിൽ എന്ത് പറയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ദില്ലി: തിഹാർ ജയിലിൽ നിന്ന് മോചിതനായ മുൻ ധനകാര്യമന്ത്രി പി ചിദംബരം ലോക്സഭയിലെത്തി. 106 ദിവസത്തോളം ജയിലിൽ കിടന്ന ശേഷമാണ് ചിദംബരം ഇന്നലെ മോചിതനായത്. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് സിബിഐയും എൻഫോഴ്സ്മെന്‍റും ചിദംബരത്തെ അറസ്റ്റ് ചെയ്തത്. സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ ചിദംബരത്തിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. എൻഫോഴ്‍സ്മെന്‍റ് റജിസ്റ്റർ ചെയ്ത കേസിൽക്കൂടി ജാമ്യം ലഭിച്ചതോടെയാണ് ചിദംബരത്തിന് ജയിലിന് പുറത്തേക്ക് വഴിയൊരുങ്ങിയത്.
ഇന്ന് ഉച്ചയ്ക്ക് 12.30ന് എഐസിസി ആസ്ഥാനത്ത് വച്ച് മാധ്യമങ്ങളെ കാണുമെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.
കേസിനെക്കുറിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയോ, പൊതുപ്രസ്താവന നടത്തുകയോ ചെയ്യരുതെന്നാണ് ജാമ്യവ്യവസ്ഥയിൽ കോടതി ചിദംബരത്തോട് നിർദേശിച്ചിട്ടുള്ളത്. ഈ നിബന്ധന നിലനിൽക്കെ ചിദംബരം വാർത്താ സമ്മേളനത്തിൽ എന്ത് പറയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ജയിൽമോചിതനായ ശേഷം, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയെ ചിദംബരം സന്ദർശിച്ചിരുന്നു. ''സ്വാതന്ത്ര്യത്തിലേക്ക് നടക്കാൻ കഴിഞ്ഞതിൽ സന്തോഷം. സുപ്രീംകോടതി നീതി ഉയർത്തിപ്പിടിച്ചതിൽ അതിനേക്കാൾ സന്തോഷം എന്നായിരുന്നു സന്ദർശനത്തിന് ശേഷം ചിദംബരം പറഞ്ഞത്.
ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ മൂന്നംഗബഞ്ചാണ് 74-കാരനായ ചിദംബരത്തിന് ഇന്നലെ ജാമ്യമനുവദിച്ച് ഉത്തരവിട്ടത്. ഓഗസ്റ്റ് 21-നാണ് സിബിഐ നാടകീയ നീക്കങ്ങൾക്കൊടുവിൽ ചിദംബരത്തെ കസ്റ്റഡിയിലെടുക്കുന്നത്. 2017 മെയ് 15-നാണ് ഐഎൻഎക്സ് മീഡിയ എന്ന വിനോദ, വാർത്താ കമ്പനിക്ക് വിദേശഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വഴിവിട്ട രീതിയിൽ ഉന്നതർ ഇടപെട്ടെന്ന തരത്തിലുള്ള കേസ് സിബിഐ റജിസ്റ്റർ ചെയ്തത്. 2007-ൽ ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് 305 കോടി രൂപ വിദേശഫണ്ടായി ഈ കമ്പനിക്ക് ലഭിച്ചതിൽ അനധികൃത ഇടപെടലുണ്ടായെന്നാണ് കേസ്. പിന്നീട് എൻഫോഴ്സ്മെന്‍റും ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തു.