പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 4 കേന്ദ്ര സർവീസ് അംഗങ്ങൾ

ശ്രീനഗർ: രാജ്യത്ത് നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നാല് പേർ കേന്ദ്ര സർവീസ് ഉദ്യോഗസ്ഥർ. ഇവരിൽ മൂന്ന് പേർ കേന്ദ്ര സേനാംഗങ്ങളാണ്. നാവികസേനയിലെയും ഇന്റലിജൻസ് ബ്യൂറോയിലേയും എയർഫോഴ്സിലെയും ഓരോ ഉദ്യോഗസ്ഥരും ഒരു റെയിൽവെ ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. നിരവധി സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്ന പ്രചാരണങ്ങൾ തെറ്റാണെന്നും ഇതിലൂടെ ആക്രമണത്തെ ന്യായീകരിക്കാൻ ഭീകര സംഘടനകൾ ശ്രമിക്കുകയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

കൊച്ചിയിലെ നാവികസേന ഉദ്യോഗസ്ഥൻ ആയിരുന്നു വിനയ്. ഏപ്രിൽ 16നായിരുന്നു വിനയ് നർവാളിന്റെ വിവാഹം. മധുവിധു ആഘോഷിക്കാനായി കാശ്മീരിലേക്ക് പോയതായിരുന്നു വിനയ് നർവാളും ഭാര്യ ഹിമാൻഷിയും. 26 പേരുടെ ജീവനെടുത്ത പഹൽ ഗാം ഭീകരാക്രമണത്തിൽ വിനയ് കൊല്ലപ്പെട്ടു. വിനയുടെ മൃതദേഹത്തിന് അരികിൽ ഇരുന്ന് വിതുമ്പുന്ന ഹിമാൻഷയുടെ ചിത്രം രാജ്യത്തിന്റെ മൊത്തം കണ്ണീരായി മാറി. 

അവധിക്കാലം ആഘോഷിക്കാനായി കാശ്മീരിൽ എത്തിയതായിരുന്നു ഐബി ഉദ്യോഗസ്ഥൻ മനീഷ് രഞ്ജൻ. കുടുംബത്തോടൊപ്പം പഹൽഗാം സന്ദർശിച്ചപ്പോഴാണ് മനീഷ് രഞ്ജൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ചാണ് മനീഷിന് വെടിയേറ്റത്.

ഇവർക്ക് പുറമേ ഒരു എയർ‌ഫോഴ്സ് ഉദ്യോഗസ്ഥനും ഒരു റെയിൽവേ ഉദ്യോഗസ്ഥനും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാൽ നിരവധി സൈനിക ഉദ്യോഗസ്ഥരെ വധിച്ചെന്ന ഭീകര സംഘടനകളുടെ പ്രചരണം തെറ്റാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഒരു ഐ.ബി ഉദ്യോഗസ്ഥൻ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത്തരം പ്രചരണങ്ങളിലൂടെ നിരപരാധികളെ കൊന്നൊടുക്കിയത് ന്യായീകരിക്കാനാണ് ഭീകര സംഘടനയുടെ ശ്രമമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. 

YouTube video player