പാൻമസാല പരസ്യത്തിൽ അഭിനയിച്ചതിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച നടപടിക്കെതിരെ പാൻമസാല കമ്പനി. ബോളിവുഡ് താരങ്ങൾക്കെതിരായ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി നിർത്തണമെന്ന് ആവശ്യപ്പെട്ട് കമ്പനി ദില്ലി ഹൈക്കോടതിയെ സമീപിച്ചു.

മുംബൈ: പാൻമസാല പരസ്യത്തിൽ അഭിനയിച്ചതിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച നടപടിക്കെതിരെ പാൻമസാല കമ്പനി. ബോളിവുഡ് താരങ്ങൾക്കെതിരായ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി നിർത്തണമെന്ന് ആവശ്യപ്പെട്ട് കമ്പനി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. വിമൽ എലൈച്ചി നിർമാതാക്കളായ പി ബി അഗ്രോയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്കാണ് എഫ് ഡി എ നോട്ടീസ് നൽകിയിരുന്നത്. മഹാരാഷ്ട്രയിൽ നിരോധിച്ച പാൻസമസാല പരസ്യത്തിൽ അഭിനയിച്ചതിനായിരുന്നു നോട്ടീസ്. ഏലം ഉൽപ്പന്നത്തിൻ്റെ പരസ്യം മാത്രമാണെന്നും വിഷയം മഹാരാഷ്ട്ര എഫ്ഡിഎയുടെ അധികാരപരിധിയിലല്ലെന്നും പി ബി അഗ്രോ ദില്ലി ഹൈക്കോടതിയെ അറിയിച്ചു.

വിമൽ പാൻ മസാല നിർമ്മാതാക്കളുടെ വിമൽ ഏലക്കാ ച്യൂയിംഗം പരസ്യത്തിലാണ് മൂന്ന് താരങ്ങളും ഒന്നിച്ച് അഭിനയിച്ചത്. മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ തുക്കാറാം മുണ്ടെയാണ് നോട്ടീസ് നൽകിയത്. ഏലക്കയുടെ മറവിൽ നിരോധിത ഉത്പന്നങ്ങളുടെ ബ്രാൻഡ് മൂല്യം ഉയർത്താനാണ് പരസ്യം ശ്രമിക്കുന്നതെന്ന് തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര എഫ് ഡി എ ഒമ്പത് പേജുള്ള നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.