മല്ലികാർജ്ജുൻ ഖർഗയെ അപമാനിച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നുവെന്നാണ് പ്രതിപക്ഷ എംപിമാരുടെ പരാതി. ശരിയായ ദിശയിൽ അന്വേഷണം പോകണമെന്നും ആവശ്യപ്പെടുന്നു. അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു.
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടി പ്രതിപക്ഷത്ത് നിന്നുള്ള 32 എംപിമാർ. പരാതിയിൽ നിലവിലെ നിയമനടപടി കാര്യക്ഷമമല്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിന്. കുറ്റക്കാർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന് പാർലമെന്റിൽ മന്ത്രിമാർ നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എസ്‌സി -എസ്‌ടി വിഭാഗത്തിൽപ്പെടുന്ന 32 എം പിമാർ രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നത്.
എന്നാൽ അന്വേഷണം ശരിയായ ദിശയിലെന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിലും, ബെംഗളൂരുവിലുമായി 2 കേസുകളെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നു. ഇലക്‌ട്രോണിക് തെളിവുകൾ ശേഖരിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡിലെ ഹൽദ്വനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പങ്കെടുത്ത പൊതുറാലിക്ക് ശേഷമാണ് ശുദ്ധീകരണ യജ്ഞം നടത്തിയത്. ഇതിനെതിരെയാണ് പരാതി.


