ബിശ്വജിത്ത് ജോലി ചെയ്തിരുന്ന നാഗൂണ്‍ മില്‍ 2017 മാര്‍ച്ചില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ''ഞാന്‍ അവസാനിപ്പിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാരാണ് എന്‍റെ മരണത്തിന് ഉത്തരവാദി'' എന്ന് ബിശ്വജിത്ത് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്

നാഗൂണ്‍: തന്‍റെ മരണത്തിന് ഉത്തരവാദി രാജ്യത്തെ സര്‍ക്കാരാണെന്ന് എഴുതി വച്ച് അസമിലെ പേപ്പര്‍മില്‍ തൊഴിലാളി ആത്മഹത്യ ചെയ്തു. അസമിലെ നാഗൂണില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷ (എച്ച്പിസി)നില്‍ സീനിയര്‍ എന്‍ജിനിയറായ ബിശ്വജിത്ത് മജുംദാറാണ് ആത്മഹത്യ ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

ഏപ്രില്‍ 29നാണ് ബിശ്വജിത്തിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 28 മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബിശ്വജിത്ത്. യൂട്ടിലിറ്റി ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ മാനേജറായി ബിശ്വജിത്ത് ജോലി ചെയ്തിരുന്ന നാഗൂണ്‍ മില്‍ 2017 മാര്‍ച്ചില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

''ഞാന്‍ അവസാനിപ്പിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാരാണ് എന്‍റെ മരണത്തിന് ഉത്തരവാദി'' എന്ന് ബിശ്വജിത്ത് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കൊല്‍ക്കത്ത സ്വദേശിയായ ബിശ്വജിത്തിന് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. ഒരാള്‍ ദില്ലി സര്‍വകലാശാലയില്‍ എംഫില്‍ ചെയ്യുമ്പോള്‍ മറ്റേയാള്‍ കേരളത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയാണ്.

തന്‍റെ മക്കളുടെ വിദ്യാഭ്യാസത്തിന് അടക്കം വരുന്ന വലിയ ചെലവുകളില്‍ ബിശ്വജിത്ത് ആകുലനായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. ബിശ്വജിത്ത് ആത്മഹത്യ ചെയ്യുന്നതിന്‍റെ തലേദിവസം കച്ചാര്‍ പേപ്പര്‍മില്‍ തൊഴിലാളിയായ മാനബേന്ദ്ര ചക്രവര്‍ത്തി കരള്‍ സംബന്ധമായ അസുഖം മൂലം മരിച്ചിരുന്നു. തന്‍റെ ശമ്പളം കൊണ്ട് അസുഖത്തിന് ചികിത്സ നടത്താന്‍ സാധിക്കാത്തതാണ് മാനബേന്ദ്രയുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളാണ് ഇരു പേപ്പര്‍മില്ലുകളും.