പാര്‍ലമെന്‍റ് അതിക്രമം; പ്രതികള്‍ക്കെതിരെ യുഎപിഎ, സുരക്ഷാവീഴ്ച ആയുധമാക്കാന്‍ പ്രതിപക്ഷം
സംഭവത്തിന് പിന്നാലെ രാത്രിയിൽ അടിയന്തര സുരക്ഷാ യോഗം ചേർന്നു. പ്രധാനമന്ത്രി അമിത് ഷായോടും സ്പീക്കറോടും സംസാരിച്ചു. പിടിയിലാവർക്ക് ഭീകരബന്ധം ഇല്ലെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്
![Parliament Security Breach ; UAPA against accused Parliament Security Breach ; UAPA against accused](https://static-ai.asianetnews.com/images/01hhhdxxzhv36ztmf702jeafex/parliament--jpg_363x203xt.jpg)
ദില്ലി:പാർലമെൻറ് ആക്രമണത്തിന്‍റെ 22 ആം വാർഷികദിനത്തിൽ ഉണ്ടായ വൻ സുരക്ഷാവീഴ്ചയുടെ ഞെട്ടലിലാണ് രാജ്യം. അതീവ സുരക്ഷാസന്നാഹങ്ങൾ മറികടന്നാണ് പുതിയ സഭാമന്ദിരത്തിൽ യുവാക്കൾ കടന്നുകയറി പ്രതിഷേധിച്ചത്. സർക്കാർ നയങ്ങളോടുള്ള എതിർപ്പാണ് പ്രതിഷേധത്തിന് കാരണം എന്നാണ് പ്രതികളുടെ മൊഴി. ഭഗത് സിങിനെ പോലെ ഭരണകൂടത്തിന് മറുപടി നൽകാനാണ് ശ്രമിച്ചത് എന്നാണ് ഇന്ന് പുലർച്ചെ 3 മണി വരെ നീണ്ട ചോദ്യം ചെയ്യലിനിടെ പ്രതികൾ പറഞ്ഞതായി വ്യക്തമാകുന്നത്. ജനുവരി മുതൽ പദ്ധതിയുടെ ആലോചന തുടങ്ങി. കേസിൽ ഒരാളെ കൂടി ഇനി കണ്ടെത്താനുണ്ട്. പ്രതിഷേധം ഇൻസ്റ്റാഗ്രാമിൽ തത്സമയം നൽകിയ ലളിത് ഝായ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇതിനിടെ, പ്രതികൾക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസെടുത്തു. പാർലമെൻറ് സുരക്ഷയ്ക്കുള്ള കൂടുതൽ ഉപകരണങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ച ആഴ്ച തന്നെ ആണ് ഇങ്ങനെ ഒരു അതിക്രമം നടന്നത്. പ്രധാനമന്ത്രി അമിത് ഷായോടും സ്പീക്കറോടും സംസാരിച്ചു. രാത്രിയിൽ അടിയന്തര സുരക്ഷാ യോഗം ചേർന്നു. പിടിയിലാവർക്ക് ഭീകരബന്ധം ഇല്ലെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. യു എ പി എക്ക് പുറമെ, ക്രിമിനൽ ഗൂഢാലോചന, അതിക്രമിച്ച് കടക്കൽ അടക്കം വകുപ്പുകൾ പ്രതികൾക്കെതിരെ ദില്ലി പൊലീസ് ചുമത്തിയിട്ടുണ്ട്.
അന്വേഷണം പൂർണ്ണമായി ദില്ലി പൊലീസ് സെപ്ഷ്യൽ സെല്ലിന് കൈമാറും. കേന്ദ്ര ഏജൻസിക്ക് വിടണോ എന്നതിൽ പിന്നീടായിരിക്കും തീരുമാനം. ഇന്ന് രാവിലെ വീണ്ടും പ്രതികളെ പൊലീസ് ചോദ്യം ചെയ്യും. ഇതിനിടെ, സുരക്ഷാവീഴ്ച പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. പാര്‍ലമെന്‍റില്‍ അമിത്ഷായുടെ പ്രസ്താവന ആവശ്യപ്പെടും. രാഷ്ട്രപതിയെ കാണാനും പ്രതിപക്ഷം നീക്കം നടത്തുന്നുണ്ട്. പാർലമെന്‍റ് സുരക്ഷയ്ക്കുള്ള കൂടുതൽ ഉപകരണങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചത് ഈയാഴ്ച. ഇതിനിടെയാണ് അതിക്രമം ഉണ്ടാകുന്നത്.
പാർലമെൻറ് അതിക്രമം; 'പ്രതികൾ ഭഗത് സിങ് എന്ന ഗ്രൂപ്പിന്‍റെ ഭാഗം, പരിചയപ്പെട്ടത് ഫേയ്സ്ബുക്കിലൂടെ'