പത്തനംതിട്ടയിൽ മെഡിക്കൽ കോളേജെന്ന സ്വപ്നം യാഥാർഥ്യമാകുന്നു; ഉദ്ഘാടനം സെപ്റ്റംബർ 14ന്
ആശുപത്രി പ്രവർത്തനം തുടങ്ങിയതിന് ശേഷം ഈ മാസം അവസാനത്തോടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കും. കിടത്തി ചികിത്സ തുടങ്ങുമ്പോൾ ആവശ്യമായ പുതിയ 463 തസ്തികകൾക്കുള്ള ഫയൽ ധനമന്ത്രിയുടെ ഓഫീസിന് സമർപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട: വിവാദങ്ങൾക്കും അവകാശ തർക്കങ്ങൾക്കും ഒടുവിൽ കോന്നി മെഡിക്കൽ കോളേജ് ഈ മാസം പതിനാലിന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവഹിക്കുക. കൊവിഡ് പശ്ചാത്തലത്തിൽ 50 പേരെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകൾ.
ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിൽ പത്തനംതിട്ടയിൽ മെഡിക്കൽ കോളേജെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. 2014ലാണ് ആശുപത്രിയുടെ മെഡിക്കൽ കോളേജിന്റെ നിർമ്മാണം തുടങ്ങിയത്. മെഡിക്കൽ കോളേജ് ആശുപത്രിയും അക്കാദമിക് ബ്ലോക്കും ഉൾപ്പടെ രണ്ട് കെട്ടിടങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ജനറൽ ഒപി വിഭാഗമാണ് പ്രവർത്തനം തുടങ്ങുന്നത്. ഇതിന് ആവശ്യമായ ക്രമീകരണങ്ങളെല്ലാം പൂർത്തിയായി. ഡോക്ടർമാരുൾപ്പടെ 108 പേരെ ആശുപത്രിയിൽ നിയമിച്ചു.
ആശുപത്രി പ്രവർത്തനം തുടങ്ങിയതിന് ശേഷം ഈ മാസം അവസാനത്തോടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കും. കിടത്തി ചികിത്സ തുടങ്ങുമ്പോൾ ആവശ്യമായ പുതിയ 463 തസ്തികകൾക്കുള്ള ഫയൽ ധനമന്ത്രിയുടെ ഓഫീസിന് സമർപ്പിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി കിഫ്ബി ബോർഡിന്റെ അംഗീകാരവും ലഭിച്ചു. ഉദ്ഘാടനത്തിന് ശേഷം പതിനഞ്ചാം തീയതി മുതൽ ഒപി പ്രവർത്തനം തുടങ്ങും.