'എല്ലാവരും ജനത കർഫ്യൂ കര്‍ശനമായി പാലിക്കണം' : യോഗി ആദിത്യനാഥ്
15 ലക്ഷം കൂലിത്തൊഴിലാളികൾക്കും 20.37 ലക്ഷം നിർമാണത്തൊഴിലാളികൾക്കും പ്രതിദിനം 1000 രൂപ വീതം അവരുടെ ദൈനംദിന ആവശ്യങ്ങൾക്കായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനത കർഫ്യൂ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ഉത്തർപ്രേദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രേദശിൽ 23 പേരിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവേ യോഗി ആദിത്യനാഥ് പറഞ്ഞു. ഇവരിൽ ഒമ്പത് പേർ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് രോഗബാധിതർക്കായി ഐസൊലേഷന് വാർഡുകൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "ജനത കർഫ്യൂ" പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവരും ഈ നിർദ്ദേശം കർശനമായി പാലിക്കണം. സംസ്ഥാനത്തെ എല്ലാ മെട്രോ റെയിൽ, സംസ്ഥാന, സിറ്റി ബസ് സർവീസുകളും അന്നേജിവസം അടച്ചിടുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 15 ലക്ഷം കൂലിത്തൊഴിലാളികൾക്കും 20.37 ലക്ഷം നിർമാണത്തൊഴിലാളികൾക്കും പ്രതിദിനം 1000 രൂപ വീതം അവരുടെ ദൈനംദിന ആവശ്യങ്ങൾക്കായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് അവസ്ഥയെക്കുറിച്ച് പരിഭ്രാന്തരാകരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് ആവശ്യമായ വസ്തുക്കളും മരുന്നുകളും ഉണ്ട്. സാധനങ്ങൾ വാങ്ങാൻ കടകളിലെത്തി തിരക്കു കൂട്ടരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.