അഡ്മിനിസ്ട്രേറ്ററുടെ ഈ പരിഷ്കാരം  രോഗവ്യാപനം വർധിപ്പിച്ചെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. എന്നാൽ വാദത്തിൽ കഴമ്പില്ലെന്ന്  ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ ഡിവിഷൻ ബെഞ്ച് തള്ളിയത്

കവരത്തി: ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോക്കോള്‍ പരിഷ്ക്കാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ദ്വീപിലേക്ക് വരാവു എന്ന വ്യവസ്ഥ എടുത്തുകളഞ്ഞതിന് എതിരെയായിരുന്നു ദ്വീപ് നിവാസികളുടെ ഹര്‍ജി.

അഡ്മിനിസ്ട്രേറ്ററുടെ ഈ പരിഷ്കാരം രോഗവ്യാപനം വർധിപ്പിച്ചെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. എന്നാൽ വാദത്തിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഹർജി തളളിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് ലക്ഷദ്വീപില്‍ കൊവിഡ് പ്രോട്ടോകോൾ പുതുക്കിയത്.

ലക്ഷദ്വീപിലെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് രംഗത്തെത്തിയ ദ്വീപ് കളക്ടർ അസ്കർ അലിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദ്വീപിലെ വിവിധ യുവജനസംഘടനകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. കളക്ടറുടെ കോലം കത്തിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് കേസെടുത്തു. ഇതിനിടെ ലക്ഷദ്വീപിലെ കപ്പൽ സർവീസും എയർ ആംബുലസുകളും സ്വകാര്യവത്ക്കരിക്കാൻ തീരുമാനമായി.