കർണാടകയിലെ ഹാസൻ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നടന്ന പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ സംഘർഷം. ഫോട്ടോ ഷൂട്ട് നടത്തുന്നതിനായെത്തിയ ഫോട്ടോഗ്രഫർമാരെ പ്രദേശവാസികളായ യുവാക്കൾ അക്രമിക്കുകയായിരുന്നു
ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നടന്ന പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ സംഘർഷം. ഫോട്ടോ ഷൂട്ട് നടത്തുന്നതിനായെത്തിയ ഫോട്ടോഗ്രഫർമാരെ പ്രദേശവാസികളായ യുവാക്കൾ അക്രമിക്കുകയായിരുന്നു. ക്ഷേത്ര പരിസരത്ത് ഫോട്ടോഗ്രഫർമാർ ഷൂസ് ധരിച്ചു എന്ന് പറഞ്ഞായിരുന്നു അക്രമം. വാക്കുതർക്കം കയ്യേറ്റത്തിലെത്തുകയായിരുന്നു. ഷൂട്ടിനെത്തിയവരെ മർദിച്ചതായും ക്യാമറയടക്കമുള്ള ഉപകരണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചതായുമാണ് റിപ്പോർട്ടുകൾ.
ആളുകൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ പൊലീസ് സ്ഥലത്തെത്തിയാണ് സാഹചര്യം നിയന്ത്രണവിധേയമാക്കിയത്. ബെട്ടട ഭൈരവേശ്വര ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഘർഷം. മനോഹരമായ പർവതപ്രദേശമായതിനാല്‍ തന്നെ ഇവിടെ ടൂറിസ്റ്റുകളും പ്രീ-വെഡ്ഡിങ് ഷൂട്ടുകൾക്കായി വരുന്നവരും സാധാരണമാണ്. എന്നാൽ ക്ഷേത്ര പരിസരത്തെ പവിത്രതയും നിയമങ്ങളും പാലിക്കാത്തതാണ് സംഘർഷത്തിന് കാരണമായതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



