'അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കുന്നതിൽ വിവേചനം പാടില്ല'; ഓരോ പൗരനും ശാക്തീകരിക്കപ്പെടണമെന്ന് പ്രധാനമന്ത്രി
കാർഷിക മേഖല കൂടുതൽ നവീകരിക്കപ്പെടേണ്ടതുണ്ട്. കർഷകന് തന്നെയാണ് അതിൻ്റെ നേട്ടം കിട്ടുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദില്ലി: രാജ്യത്തെ ഓരോ പൗരനും ശാക്തീകരിക്കപ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi). ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കഴിഞ്ഞുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കുന്നതിൽ വിവേചനം പാടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കാർഷിക മേഖല കൂടുതൽ നവീകരിക്കപ്പെടേണ്ടതുണ്ട്. കർഷകന് തന്നെയാണ് അതിന്‍റെ നേട്ടം കിട്ടുകയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യ ദിനത്തോട് (national unity day) അനുബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനമാണ് ദേശീയ ഐക്യ ദിനമായി ആചരിക്കുന്നത്.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റോമിലാണ് മോദി. അടുത്ത വർഷം അവസാനത്തോടെ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്സീൻ ഉത്പാദിപ്പിക്കാനാകുമെന്ന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു. വാക്സീൻ മൈത്രിയിൽ കൂടുതൽ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡിൽ നിന്നുള്ള ആരോഗ്യ, സാമ്പത്തിക മേഖലകളുടെ പുനരുത്ഥാനം സംബന്ധിച്ച് ഉച്ചകോടിയിൽ നടന്ന ചർച്ചയായിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ആഗോള ഊർജ്ജ പ്രതിസന്ധിയും ചർച്ചയായി. അമേരിക്കൻ പ്രസിഡന്‍റ് ജോബൈഡൻ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രൺ, ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തി.