'ബഹുമാന്യനായ പ്രധാനമന്ത്രി ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ മന്‍ കി ബാത്ത് നടത്തുക മാത്രമാണ് ചെയ്തത്. കാര്യങ്ങള്‍ സംസാരിക്കുകയും പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ നന്നായേനേ'- സോറന്‍ ട്വീറ്റ് ചെയ്തു. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. രാജ്യത്തെ കൊവിഡ് സാഹചര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി മന്‍ കി ബാത്ത് നടത്തുകയായിരുന്നു എന്നാണ് ഹേമന്ത് സോറന്റെ ആരോപണം. വ്യാഴാഴ്ചയാണ് ആന്ധ്രപ്രദേശ്, ഒഡിഷ, തെലങ്കാന, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിമാരുമായി നരേന്ദ്ര മോദി ഫോണില്‍ ബന്ധപ്പെട്ടത്. 

ബഹുമാന്യനായ പ്രധാനമന്ത്രി ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ മന്‍ കി ബാത്ത് പറയുക മാത്രമാണ് ചെയ്തത്. കാര്യങ്ങള്‍ സംസാരിക്കുകയും പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ നന്നായേനേ- സോറന്‍ ട്വീറ്റ് ചെയ്തു. സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കാത്തതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. 

രാജ്യത്തെ കൊവിഡ് മരണനിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ജാര്‍ഖണ്ഡ്. വ്യാഴാഴ്ച 133 മരണങ്ങളാണ് ജാര്‍ഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ മരണ നിരക്ക് 1.10 ശതമാനമായിരിക്കെ, ജാര്‍ഖണ്ഡില്‍ അത് 1.28 ശതമാനമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona