ഗാർഡൻ ടെർമിനൽ, കെംപഗൗഡയുടെ 108 അടി ഉയരമുള്ള കൂറ്റൻ പ്രതിമ; ബെംഗളൂരുവിൽ മോദിക്ക് ഉദ്ഘാടന തിരക്ക്
പുതിയ ടെർമിനൽ വാസ്തുവിദ്യാ വിസ്മയമാണെന്നും രാജ്യത്തെ തന്നെ ആദ്യത്തെ പൂന്തോട്ട ടെർമിനൽ ആയിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ-2 പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. 5,000 കോടി രൂപ ചെലവിലാണ് പരിസ്ഥിതി സൗഹൃദ ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. 'ടെർമിനൽ ഇൻ എ ഗാർഡൻ' എന്നാണ് പുതിയ ടെർമിനലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ടെർമിനൽ പ്രതിവർഷം 2.5 കോടി യാത്രക്കാർക്ക് സേവനം നൽകും. പുതിയ ടെർമിനൽ വാസ്തുവിദ്യാ വിസ്മയമാണെന്നും രാജ്യത്തെ തന്നെ ആദ്യത്തെ പൂന്തോട്ട ടെർമിനൽ ആയിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അകത്തും പുറത്തും പൂച്ചെടികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഹാഗിംങ് ഗാർഡനും പ്രധാന സവിശേഷതയാണ്.
കെംപഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. വിജയനഗര സാമ്രാജ്യത്തിന്റെ തലവനായ കെംപഗൗഡ 600 വർഷങ്ങൾക്ക് മുമ്പാണ് ബെംഗളൂരു നഗരം സ്ഥാപിച്ചത്. കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം ശേഷിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത കെംപഗൗഡയുടെ കൂറ്റന്‍ പ്രതിമ
ഇന്ന് ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനവും നിർവഹിച്ചു. മൈസൂരുവിനെയും ചെന്നൈയെയും ബെംഗളൂരു വഴിയാണ് ട്രെയിൻ ബന്ധിപ്പിക്കുന്നത്. റെയിൽവേയുടെ ‘ഭാരത് ഗൗരവ്’ ട്രെയിൻ നയത്തിന്റെ ഭാഗമായി ഭാരത് ഗൗരവ് കാശി ദർശൻ’ ട്രെയിനും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കാശി യാത്ര നടത്താൻ ഉദ്ദേശിക്കുന്ന നിരവധി യാത്രക്കാരുടെ സ്വപ്നം ട്രെയിൻ സാക്ഷാത്കരിക്കുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ പറയുന്നു. തീർത്ഥാടകർക്ക് എട്ട് ദിവസത്തെ ടൂർ പാക്കേജ് ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാകും. കാശി വിശ്വനാഥ യാത്രാ തീർഥാടകർക്ക് കർണാടക സർക്കാർ 5000 രൂപ ധനസഹായം നൽകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വാരണാസി, അയോധ്യ, പ്രയാഗ്രാജ് എന്നിവയുൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളിലൂടെയാണ് ട്രെയിൻ സർവീസ് നടത്തുക.