'നരേന്ദ്രമോദി മുസ്ലീംങ്ങളെ ഹിന്ദുക്കളാക്കാന്‍ നോക്കുകയാണ്. അതിനുവേണ്ടി ഭരണഘടനയെയും മോദി മാറ്റും. ഹിന്ദുരാഷ്ട്രമാണ് മോദിയുടെ ലക്ഷ്യം'- അജ്‍മല്‍ പറഞ്ഞു.

ഗുവാഹത്തി: ഹിന്ദു രാഷ്ട്രം നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ മുസ്ലീംങ്ങളെ ഹിന്ദുക്കളായി മതംമാറ്റാൻ നോക്കുന്നുവെന്ന് എഐയുഡിഎഫ് (ഓള്‍ ഇന്ത്യ യുണൈറ്റഡ്‍ ഡെമോക്രാറ്റിക് ഫ്രണ്ട്) നേതാവ് ബദറുദ്ദീന്‍ അജ്‍മല്‍. അസമിൽ ബോംഗയ്‍ഗോണിലെ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തവേയാണ് മോദിക്കെതിരെ അജ്‍മല്‍ വിമർശനമുന്നയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

'നരേന്ദ്രമോദി മുസ്ലീംങ്ങളെ ഹിന്ദുക്കളാക്കാന്‍ നോക്കുകയാണ്. അതിനുവേണ്ടി ഭരണഘടനയെയും മോദി മാറ്റും. ഹിന്ദുരാഷ്ട്രമാണ് മോദിയുടെ ലക്ഷ്യം'- അജ്‍മല്‍ പറഞ്ഞു. 90 ശതമാനം ഹിന്ദുക്കളും മുസ്ലീങ്ങളും മോദി വീണ്ടും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ല. വേണമെങ്കില്‍ മോദി ബംഗ്ലാദേശിലേക്ക് പോകട്ടെ, അവിടുത്തെ പ്രധാനമന്ത്രിയാകട്ടെ, ഇന്ത്യയില്‍ പ്രധാനമന്ത്രിയാകാന്‍ മോദിയെ അനുവദിക്കരുതെന്നും അജ്‍മല്‍ കൂട്ടിച്ചേര്‍ത്തു. 

ധുബ്രി മണ്ഡ‍ലത്തിലെ സിറ്റിങ് എംപി കൂടിയാണ് അജ്‍മല്‍. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച മൂന്ന് സീറ്റുകളിലാണ് ഇത്തവണയും എഐയുഡിഎഫ്‍ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളില്‍ പാര്‍ട്ടി മത്സരിച്ചിരുന്നു.