'മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിൽ', അനുമതി ലഭിച്ചാലുടൻ വിതരണം, പ്രധാനമന്ത്രി
കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകർ, മുതിർന്ന പൗരന്മാർ, ആരോഗ്യപ്രശ്നമുള്ളവർ എന്നിവർക്ക് മുൻഗണന
നൽകുമെന്നും അദ്ദേഹം സർവ്വകക്ഷിയോഗത്തിൽ വ്യക്തമാക്കി.
ദില്ലി: രാജ്യത്ത് മൂന്ന് കൊവിഡ് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടൻ ആഴ്ചകൾക്കുള്ളിൽ വാക്സിനേഷൻ നൽകാൻ തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ശാസ്ത്രജ്ഞർക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും വാക്സിൻ വിതരണം നടത്തുമ്പോൾ കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകർ, മുതിർന്ന പൗരന്മാർ, ആരോഗ്യപ്രശ്നമുള്ളവർ എന്നിവർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം സർവ്വകക്ഷിയോഗത്തിൽ വ്യക്തമാക്കി.
സുരക്ഷിതമായ വില കുറഞ്ഞ വാക്സിൻ വൈകാതെ തന്നെ രാജ്യത്ത് ലഭ്യമാക്കും. വാക്സിൻ സംഭരണത്തിന് കോൾഡ് സ്റ്റോറേജ് സംവിധാനം ശക്തിപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധർ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിന്‍ വിതരണത്തിന് വേണ്ട വിപുലമായ സംവിധാനങ്ങള്‍ രാജ്യത്തുണ്ട്. മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയുടെ സംവിധാനങ്ങള്‍ മികച്ചതാണെന്നും ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സാരണക്കാര്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ വാക്സിൻ വിതരണം നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്ന് കൊവിഡ് സൗജനമായി നല്‍കുമെന്ന് സർക്കാർ യോഗത്തില്‍ വ്യകത്മാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യോഗത്തിന് മുന്‍പ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. സർവകക്ഷി യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിങ്,ഹർഷവര്‍ധൻ എന്നിവരും പങ്കെടുത്തു