തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രം, രാമനാഥപുരം രാമേശ്വരം ക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം നടത്തുക

ചെന്നൈ: കേരള സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തും. ജനുവരി 19 വെള്ളിയാഴ്ച ചെന്നൈയിൽ ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രം സന്ദർശിക്കും. രാമനാഥപുരം രാമേശ്വരം ക്ഷേത്രത്തിലും ദർശനം നടത്തും.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ പരമ്പരാഗത വസ്ത്രം ധരിച്ച് പ്രധാനമന്ത്രി പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. കേന്ദ്രസഹമന്ത്രി എല്‍ മുരുഗന്‍റെ ദില്ലിയിലെ വസതിയിലായിരുന്നു ആഘോഷം. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന വികാരത്തെ പ്രതിഫലിപ്പിക്കുന്ന ആഘോഷമാണ് പൊങ്കലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൃദ്ധിയുടെ ഉത്സവമായ പൊങ്കലിന് അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു. 

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരില്‍ എത്തിയ പ്രധാനമന്ത്രി, 4000 കോടി രൂപയുടെ മൂന്ന് വൻകിട വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കൊച്ചി കപ്പൽശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപണി ശാല എന്നിവയും ഇന്ത്യൻ ഓയിൽ കോര്‍പറേഷന്റെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനലുമാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുക.

കൊച്ചി കപ്പല്‍ ശാലയില്‍ 1799 കോടി രൂപ ചെലവിലാണ് പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയായത്. കുറഞ്ഞ പാരിസ്ഥിതിക ആഘാതം, ഉയര്‍ന്ന സുരക്ഷിതത്വം, മികച്ച പ്രവര്‍ത്തന ക്ഷമത എന്നിവയാണ് ഈ ഡ്രൈ ഡോക്കിന്‍റെ പ്രത്യേകതകള്‍. ഇതിന് പുറമെ 970 കോടി രൂപ ചെലവഴിച്ചാണ് രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി ശാല ഒരുക്കിയത്. വെല്ലിംഗ്ടൺ ഐലൻഡിലെ കൊച്ചിൻ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് ഈ കേന്ദ്രം സജ്ജമാക്കിയത്. കൊച്ചിയെ ആഗോള കപ്പല്‍ റിപ്പയര്‍ കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

പുതുവൈപ്പിനിലാണ് ഐഒസിയുടെ പുതിയ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ സ്ഥാപിച്ചിട്ടുള്ളത്. 1236 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ചതാണ് ഈ ടെര്‍മിനൽ. 15400 മെട്രിക് ടൺ സംഭരണ ശേഷിയുള്ള ഈ ടെര്‍മിനല്‍ ദക്ഷിണേന്ത്യയിലെ എല്‍ പി ജി ആവശ്യകത നിറവേറ്റാൻ ശേഷിയുള്ള വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ പി ജി വിതരണത്തില്‍ പ്രതിവര്‍ഷം 150 കോടിയുടെ ചെലവ് കുറക്കാനും 18000 ടൺ കാര്‍ബൺ പുറന്തള്ളല്‍ കുറക്കാനും ഈ ടെര്‍മിനല്‍ സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം