ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ഡോ. ഭക്തി മേഹർ ആണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ ഡോ. ഹേമ അഹൂജ, ഡോ.അങ്കിത ഖണ്ഡൽവാൽ എന്നിവർ മെയ് 22 മുതൽ ഒഴിവിലാണ്.
മുംബൈ: സീനിയേഴ്സില്‍നിന്ന് ജാതി അധിക്ഷേപം നേരിട്ടതിനെ തുടര്‍ന്ന് പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ ഒരു വനിത ഡോക്ടർ അറസ്റ്റിൽ. ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ഡോ. ഭക്തി മേഹർ ആണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ ഡോ. ഹേമ അഹൂജ, ഡോ.അങ്കിത ഖണ്ഡൽവാൽ എന്നിവർ മെയ് 22 മുതൽ ഒഴിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ഗൈനക്കോളതി വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായ ഡോക്ടര്‍ പായല്‍ തദ‍്വിയാണ് ആത്മഹത്യ ചെയ്തത്. മെയ് 22-ന് ഹോസ്റ്റൽ മുറിയിലാണ് പായല്‍ തദ‍്വിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ചൊവാഴ്ച്ച മകളുടെ ആത്മഹത്യക്ക് കാരണക്കാരയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് പായലിന്റെ കുടുംബം മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സമരം സംഘടിപ്പിച്ചിരുന്നു. പായലിന്‍റെ അമ്മ അബേദ, പിതാവ് സല്‍മാന്‍ എന്നിവരാണ് ആശുപത്രിക്ക് മുന്നില്‍ സമരവുമായി എത്തിയത്.
സമരത്തിൽ പായലിന്റെ ഭർത്താവ് ഡോ. സൽമാൻ താദ്വിയും പങ്കെടുത്തു. പായലിന്റെ ആത്മഹത്യ കൊലപാതകമാണ്. ജാതിയമായി അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്ത മൂന്ന് വനിതാ ഡോക്ടർമാരാണ് പായലിന്റെ മരണത്തിന് കാരണമെന്നും ഡോ. സൽമാൻ പറഞ്ഞു. സീനിയേഴ്സ് മകളെ ജാതീയമായി അധിക്ഷേപിക്കുന്നുണ്ടെന്ന് കാണിച്ച് നിരവധി തവണ പായലിന്റെ മാതാപിതാക്കൾ ആശുപത്രി അധികാരികളെ സമീപിച്ചിരുവെന്നും ഡോ. സൽമാൻ കൂട്ടിച്ചേർത്തു. ആശുപത്രിക്ക് മുന്നിൽവച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
