1.3 കോടിയുടെ മദ്യം റോഡ് റോളർ ഉപയോഗിച്ച് നശിപ്പിച്ചു
ചിറ്റൂർ സബ് ഡിവിഷൻ പരിധിയിൽ പിടികൂടിയ 1.3 കോടി രൂപ വിലമതിക്കുന്ന ഒരു ലക്ഷത്തോളം മദ്യക്കുപ്പികൾ നശിപ്പിച്ചതായി പോലീസ് സൂപ്രണ്ട് വൈ റിശാന്ത് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
ചിറ്റൂർ (ആന്ധ്രപ്രദേശ്): റെയ്ഡുകളിൽ പിടികൂടിയ 1.3 കോടി രൂപയുടെ അനധികൃത മദ്യം ആന്ധ്രപ്രദേശ് ചിറ്റൂർ പൊലീസ് റോഡ് റോളർ ഉപയോഗിച്ച് നശിപ്പിച്ചു. കണിപ്പാകം പുത്തനം ഫ്‌ളൈ ഓവറിന് സമീപം ഐടിഐയിലാണ് മദ്യം റോഡ് റോളർ ഉപയോഗിച്ച് നശിപ്പിച്ചത്. ജില്ലാ അതിർത്തികളിലെ കള്ളക്കടത്തുകാരിൽ നിന്നും അനധികൃതമായി വിൽക്കുന്ന ഷോപ്പുകളിൽ നിന്നും അധികൃതർ പിടികൂടിയ മദ്യമാണ് നശിപ്പിച്ചത്.
ചിറ്റൂർ സബ് ഡിവിഷൻ പരിധിയിൽ പിടികൂടിയ 1.3 കോടി രൂപ വിലമതിക്കുന്ന ഒരു ലക്ഷത്തോളം മദ്യക്കുപ്പികൾ നശിപ്പിച്ചതായി പോലീസ് സൂപ്രണ്ട് വൈ റിശാന്ത് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. പഴമനേരു സബ്ഡിവിഷനിലും സമാനമായ രീതിയിൽ പിടികൂടിയ മദ്യം നശിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. അയൽ സംസ്ഥാനമായ കർണാടകയിൽ നിന്ന് സംസ്ഥാനത്തേക്ക് അനധികൃതമായി മദ്യം കടത്തുന്നത് സംബന്ധിച്ച് കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എസ്പി പറഞ്ഞു.
മദ്യക്കടത്തുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടികൂടിയിട്ടുണ്ട്. ആവർത്തിച്ചുള്ള കുറ്റക്കാർക്കെതിരെ പിഡി ആക്റ്റും ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഓപ്പറേഷൻ പരിവർത്തന് കീഴിൽ കള്ളക്കടത്ത് തടയാൻ അതിർത്തി ചെക്ക് പോസ്റ്റുകളിൽ ജാഗ്രതാ നിർദേശവും വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ടെന്നും റിശാന്ത് റെഡ്ഡി പറഞ്ഞു.