ഇരുവരും സംഘടന വിപുലീകരണ ചുമതലയുമായി ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെന്നും പിഎഫ് ഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു

ലഖ്നൗ: സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടിയെന്ന പൊലീസ് വാദം തള്ളി സംഘടനയുടെ വാർത്താക്കുറിപ്പ്. സംഭവം യുപി പൊലീസിന്‍റെ കെട്ടുകഥയെന്നാണ് പോപ്പുലർഫ്രണ്ടിന്‍റെ പ്രതികരണം. ഇരുവരും സംഘടന വിപുലീകരണ ചുമതലയുമായി ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെന്നും പിഎഫ് ഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇരുവരെയും ഈ മാസം 11 ന് ശേഷം ബന്ധപ്പെടാനാകുന്നില്ലെന്ന് വീട്ടുകാർ അറിയിച്ചിരുന്നെന്നും കുറിപ്പിൽ പറയുന്നു. കാണ്മാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി കുടുംബങ്ങൾ നൽകിയിരുന്നെന്നും പിഎഫ് ഐ അറിയിച്ചു. ദേശീയ സുരക്ഷയുടെ പേരിൽ കെട്ടുകഥകൾ യുപി പൊലീസ് ചമയ്ക്കുന്നുവെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

നേരത്തെ സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉത്തർപ്രദേശിൽ അറസ്റ്റിലായെന്നാണ് പൊലീസ് അറിയിച്ചത്. ഇരുവരും മലയാളികളാണ്. അൻസാദ് ബദറുദീൻ, ഫിറോസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഉത്തർപ്രദേശിലെ വിവിധയിടങ്ങളിൽ ആക്രമണം ലക്ഷ്യമിട്ടെന്നും യുപി പൊലീസ് പറയുന്നു. ചില ഹിന്ദു സംഘടനാ നേതാക്കളെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടെന്നും പൊലീസ് ആരോപിക്കുന്നു.

സ്ഫോടനം ലക്ഷ്യമിട്ട് ഉത്തർപ്രദേശിലേക്ക് രണ്ട് പേർ എത്തുന്നു എന്ന് ഫെബ്രുവരി 11ന് രഹസ്യവിവരം കിട്ടി. ഇതനുസരിച്ച് തിരച്ചിൽ നടത്തിവരികയായിരുന്നു. ഉത്തർപ്രദേശിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് ഇവരെ പിടികൂടിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇവരിൽ അൻസാദ് ബദറുദ്ദീൻ പത്തനംതിട്ട പന്തളം സ്വദേശിയാണ്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഓർഗനൈസറാണ്. ഇയാൾ ദില്ലിയിൽ ജോലിക്ക് പോയതാണെന്നായിരുന്നു ഭാര്യ പന്തളം സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്ന്. ഫിറോസ് ഖാൻ കോഴിക്കോട് സ്വദേശിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.