തുടർച്ചയായ മഴയിൽ മുംബൈയിലെ പവായി തടാകം കവിഞ്ഞൊഴുകി. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായി. നഗരത്തിലെ ഗതാഗതം തടസ്സപ്പെട്ടു.

മുംബൈ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് മുംബൈയിലെ പ്രശസ്തമായ പവായി തടാകം കവിഞ്ഞൊഴുകി. തടാകം അതിന്റെ പൂർണ്ണ ശേഷിയിൽ എത്തിയതായും വെള്ളം പുറത്തേക്ക് ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുംബൈയിൽ കാലവർഷം ശക്തമായി തുടരുന്നതിനിടെയാണ് നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നായ പവായി തടാകം നിറഞ്ഞു കവിഞ്ഞത്. ‘പൂർണ്ണ ശേഷിയിൽ എത്തി’ എന്ന തലക്കെട്ടോടെ നിരവധി പേരാണ് ഈ ദൃശ്യങ്ങൾ പങ്കുവെക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഈ ആഴ്ച ആദ്യം മുതൽ മുംബൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇത് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഗരത്തിൽ ഇത് ഗതാഗതക്കുരുക്കിനും കാരണമായി. ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ പ്രധാന കൃത്രിമ ജലസംഭരണികളിലൊന്നായ പവായി തടാകം ബുധനാഴ്ച പുലർച്ചെ മുതലാണ് കവിഞ്ഞൊഴുകാൻ തുടങ്ങിയത്.

545 കോടി ലിറ്റർ (5.45 ബില്യൺ ലിറ്റർ) സംഭരണ ശേഷിയുള്ള ഈ തടാകത്തിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നില്ല. ഇത് പ്രധാനമായും വ്യാവസായിക ആവശ്യങ്ങൾക്കും ആരെ മിൽക്ക് കോളനിയിലെ മറ്റ് ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി വൃഷ്ടിപ്രദേശത്ത് ലഭിച്ച കനത്ത മഴയെ തുടർന്നാണ് തടാകം പൂർണ്ണ ശേഷിയിലെത്തി കവിഞ്ഞൊഴുകുന്നതെന്നും നിലവിൽ ജലനിരപ്പ് 195.10 അടിയാണെന്നും തങ്ങളുടെ ഔദ്യോഗിക 'എക്സിൽ ഒരു വീഡിയോ പങ്കുവെച്ച് കോര്‍പ്പറേഷൻ അറിയിച്ചു.

തുടർച്ചയായ പേമാരി നഗരത്തിലെ ഗതാഗത ശൃംഖലയെയും സാരമായി ബാധിച്ചു. തിങ്കളാഴ്ച സെൻട്രൽ, വെസ്റ്റേൺ റെയിൽവേ ലൈനുകളിലെ സബർബൻ ട്രെയിൻ സർവീസുകൾക്ക് കാലതാമസം നേരിട്ടു. രാവിലെ തിരക്കേറിയ സമയങ്ങളിൽ 20 മുതൽ 30 മിനിറ്റ് വരെ ട്രെയിനുകൾ വൈകിയതായി യാത്രക്കാർ റിപ്പോർട്ട് ചെയ്തു.

Scroll to load tweet…