പരമാവധി കുറവ് ശിക്ഷ മാത്രം തരണമെന്നാണ് കോടതിയോട് പ്രജ്വല്‍ അപേക്ഷിച്ചത്

ബെംഗളൂരു: ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ജെഡിഎസ് മുൻ എംപി പ്രജ്വല്‍ രേവണ്ണ കോടതിയിൽ പൊട്ടിക്കരഞ്ഞു. പ്രജ്വലിന്‍റെ പിതാവ് എച്ച് ഡി രേവണ്ണയും കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാവിധിക്ക് മുൻപേ പരമാവധി കുറവ് ശിക്ഷ മാത്രം തരണമെന്നാണ് കോടതിയോട് പ്രജ്വല്‍ അപേക്ഷിച്ചത്. പരാതിക്കാരിയെ പ്രോസിക്യൂഷൻ നിർബന്ധിച്ച ഹാജരാക്കിയതാണെന്നും അന്തിമ വാദത്തിനിടെ പ്രജ്വല്‍ കോടതിയില്‍ പറഞ്ഞു. വിധിക്കു മുൻപേ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു പ്രജ്വലിന്റെ ഈ മറുപടി.

Add Asianetnews as a Preferred SourcegooglePreferred

ബലാത്സംഗ കേസിൽ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 47കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ശിക്ഷാവിധി. 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ. ഇരയായ സ്ത്രീയെ വീണ്ടും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത് അതീവ ഗുരുതരമായ കുറ്റം എന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിൽ ഫോറൻസിക് തെളിവുകളാണ് നിർണായകമായത്. ഇരയായ സ്ത്രീയുടെ വസ്ത്രത്തിൽ നിന്ന് പ്രജ്വലിന്റെ ഡിഎൻഎ സാമ്പിളുകൾ ലഭിച്ചിരുന്നു. പീഡന ദൃശ്യങ്ങളിൽ പ്രജ്വലിന്റെ കൈകളും സ്വകാര്യ ഭാഗങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ഈ വീഡിയോയിൽ നിന്നും അത് പ്രജ്വലാണ് എന്ന് സ്ഥാപിക്കാൻ ഫോറൻസിക് വിഭാഗത്തിന് സാധിച്ചു. വീഡിയോയിലുള്ള പ്രജ്വലിന്റെ ശബ്ദ സാമ്പിളുകളും പ്രധാന തെളിവായി. 26 സാക്ഷികളെയാണ് കേസിൽ കോടതി വിചാരണ ചെയ്തത്. പ്രജ്വലിന് എതിരെ ഇനിയുള്ളത് രണ്ട് ബലാൽസംഗ കേസുകളും ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിനെതിരെയുള്ള സൈബർ കേസുമാണ്. ഈ കേസുകളിലും കുറ്റപത്രം സമർപ്പിച്ചിരുന്നു.

YouTube video player