ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സജ്ജീകരണം ഒരുക്കുന്നത് വൈകുമെന്ന് മനസിലായതോടെ  കോച്ചിലുണ്ടായിരുന്ന മറ്റ് സ്ത്രീകളുടെ സഹായത്തോടെ പ്രസവം നടത്തി- വനിത എസ്ഐ നവീൻ കുമാരി പറഞ്ഞു.

ദില്ലി: ട്രെയിൻ യാത്രക്കിടെ പ്രസവ വേദനയെടുത്ത യുവതിക്ക് രക്ഷകരായി ആർപിഎഫ് വനിത ഇൻസ്പെക്ടറും സഹയാത്രികരും. ബിഹാറിലെ സമസ്തിപൂർ സ്വദേശിനിയായ യുവതിയാണ് ദില്ലി ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വീട്ടിലേക്കുള്ള യാത്രക്കിടെയാണ് യുവതിക്ക് പ്രസവ വേദന കലശലാകുന്നതും ട്രെയിനിൽ കുഞ്ഞിന് ജന്മം നൽകുന്നതും. 

സംഭവം നടക്കുമ്പോൾ സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്ന ആർപിഎഫ് സബ് ഇൻസ്‌പെക്ടർ നവീൻ കുമാരിയാണ് വനിതാ പൊലീസ് കോൺസ്റ്റബിളിന്‍റെയും സഹയാത്രികരുടേയും സഹായത്തോടെ യുവതിക്ക് രക്ഷയൊരുക്കിയത്. ആനന്ദ് വിഹാറിൽ നിന്ന് സഹർസയിലേക്ക് പോകുന്ന ട്രെയിനിൽ നിന്നാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ട വിവരം ലഭിച്ചത്. ആ സമയത്ത് പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലായിരുന്നു താൻ. വിവരമറിഞ്ഞ ഉടനെ വനിതാ പൊലീസ് കോൺസ്റ്റബിളിനേയും വിളിച്ച് കോച്ചിലേക്ക് ഓടിച്ചെന്നുവെന്ന് ആർപിഎഫ് ഇൻസ്പെക്ടർ പറയുന്നു.

ആ സമയത്ത് യുവതി പ്രസവ വേദനയാൽ നിലവിളിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സജ്ജീകരണം ഒരുക്കുന്നത് വൈകുമെന്ന് മനസിലായതോടെ കോച്ചിലുണ്ടായിരുന്ന മറ്റ് സ്ത്രീകളുടെ സഹായത്തോടെ പ്രസവം നടത്തി- വനിത എസ്ഐ നവീൻ കുമാരി പറഞ്ഞു. ട്രെയിനിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർ യുവതിക്ക് വേണ്ട സൌകര്യമൊരുക്കുന്നതിന് എല്ലാ സഹായവും ചെയ്തു.

പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും കൂടുതൽ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റാൻ ഏർപ്പാട് ചെയ്തു. നവജാത ശിശുവും അമ്മയും സുഖമായിരിക്കുന്നുവെന്നും വനിതാ ഇൻസ്പെക്ടറുടേയും പൊലീസ് ഉദ്യോഗസ്ഥയുടേയും സമയോചിതമായ തീരുമാനത്തിലൂടെ രണ്ട് ജീവൻ രക്ഷിക്കാനായെന്ന് ആർപിഎഫ് ഇൻസ്പെക്ടർ ശൈലേന്ദ്ര കുമാർ പറഞ്ഞു.

Read More :  പടം കണ്ട് ത്രില്ലായി 'ഭാസ്കറെ' പോലെ തന്ത്രങ്ങൾ മെനഞ്ഞു, സിനിമയെ വെല്ലും പ്ലാനിംഗ്; എടിഎം തട്ടിപ്പ് പൊളിഞ്ഞു