'75ാം റിപ്പബ്ലിക് ദിനം അഭിമാന മുഹൂര്‍ത്തം, രാമക്ഷേത്രം യാഥാര്‍ത്ഥ്യമായത് നിര്‍ണായക ഏട്'; രാഷ്ട്രപതി
75ാം റിപ്പബ്ലിക് ദിനം രാജ്യത്തിന് അഭിമാന മുഹൂര്‍ത്തമാണെന്നും രാജ്യം പുരോഗതിയുടെ പാതയിലാണെന്നും നമ്മുടെ മൂല്യങ്ങള്‍ ഓര്‍മ്മിക്കേണ്ട സമയമാണെന്നും രാഷ്ട്രപതി പറഞ്ഞു.
![President Droupadi Murmu addresses the nation on the eve of 75th Republic Day President Droupadi Murmu addresses the nation on the eve of 75th Republic Day](https://static-ai.asianetnews.com/images/01hn0jmax0wd8wgm365et2f8pv/droupathi-murmu-president_363x203xt.jpg)
ദില്ലി: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അയോധ്യ രാമക്ഷേത്രം പരാമര്‍ശിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതിനെ ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണ്ണായക ഏടായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുമെന്ന് രാഷ്ട്രപതി പറഞ്ഞു. ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന്‍റെ കൂടി സാക്ഷ്യപത്രമാകും ക്ഷേത്രമെന്നും ദ്രൗപദി മുര്‍മ്മു അഭിപ്രായപ്പെട്ടു. 75ാം റിപ്പബ്ലിക് ദിനം രാജ്യത്തിന് അഭിമാന മുഹൂര്‍ത്തമാണെന്നും രാജ്യം പുരോഗതിയുടെ പാതയിലാണെന്നും നമ്മുടെ മൂല്യങ്ങള്‍ ഓര്‍മ്മിക്കേണ്ട സമയമാണെന്നും രാഷ്ട്രപതി പറഞ്ഞു.
രാമക്ഷേത്രം യാഥാർത്ഥ്യമായതിനും രാജ്യം സാക്ഷിയായി.അമൃത് കാലത്തിലൂടെയാണ് കടന്നു പോകുന്നത്. വനിത സംവരണ ബിൽ വനിതാ ശാക്തീകരണത്തിൽ മികച്ച കാൽവയ്പായി. ഈ ഘട്ടത്തില്‍ ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ പ്രതിജ്ഞയെടുക്കാമെന്നും രാഷ്ട്രപതി പറഞ്ഞു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം നിലനില്‍ക്കേ വനിത കായിക താരങ്ങള്‍ രാജ്യത്തിന്‍റെ അഭിമാനമാണെന്നും , നിരവധി മെഡലുകള്‍ രാജ്യത്തിനായി അവര്‍ നേടിയെന്നും ദ്രൗപദി മുര്‍മ്മു പറഞ്ഞു. വനിത ശാക്ദതീകരണ ബില്‍, ചന്ദ്രയാന്‍ ദൗത്യം തുടങ്ങിയ നേട്ടങ്ങളും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി ഉയര്‍ത്തിക്കാട്ടി.